ഇന്ത്യയിൽ ഇതുവരെ ഒരൊറ്റ തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത 400 ഓളം രാഷ്ട്രീയപാര്‍ട്ടികള്‍. ഇത്തരം രാഷ്ട്രീയപാര്‍ട്ടികളുടെ പേരുവെട്ടാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധയിടങ്ങളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ക്കും പാരിതോഷികങ്ങള്‍ക്കും മേല്‍ നികുതിയിളവ് ഉള്ളതു മുതലാക്കിയാണ് ഇത്തരം പാര്‍ട്ടികള്‍ തഴച്ചുവളരുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
പേരുവെട്ടുന്നതു കൊണ്ടുമാത്രം ഇത്തരം പാര്‍ട്ടികളുടെ കുത്തൊഴുക്ക് അവസാനിക്കുകയില്ല. അതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ് ഏക പോംവഴി. എന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം. എങ്കിലും അതിനുള്ള ശ്രമങ്ങളുമായി കമ്മീഷന്‍ മുന്നോട്ടുപോവുമെന്നും അടിയന്തര നടപടിയെന്ന നിലയ്ക്ക് നിലവില്‍ ഇവയുടെ പേര് വെട്ടാനാണ് തീരുമാനമെന്നും നസീം സെയ്ദി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇതുവരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പേരുവിവരങ്ങളും അവയ്ക്കു ലഭിക്കുന്ന സംഭാവനകളുടെ കണക്കും നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.