വത്തിക്കാന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പാപ്പയുടെ ഓഫീസ്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കര്‍ദിനാള്‍മാര്‍ റോമില്‍ സഭാനേതൃത്വത്തെ കണ്ട് സ്ഥിതി ചര്‍ച്ച ചെയ്തു. റോമില്‍ കര്‍ദിനാള്‍മാരുടെ യോഗത്തിനിടെയാണ് ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചയായത്.

കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി,ബസേലിയോസ് ക്ലിമിസ്, ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഉന്നത നേതൃത്വത്തെ കണ്ടത്. ഇന്ത്യയിലെ സാഹചര്യം മാര്‍പാപ്പയുടെ ഓഫീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിന്‍റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ ഇവരെ അറിയിച്ചു.

ഇന്ത്യയിലെ ജുഡിഷ്യല്‍ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നാണ് മൂന്ന് കര്‍ദിനാള്‍മാരും സഭാ നേതൃത്വത്തോട് പറഞ്ഞത്. സത്യം പുറത്ത് വരും, എല്ലാവര്‍ക്കും നീതി കിട്ടുമെന്ന് ഉറപ്പാണെന്നും കര്‍ദിനാള്‍മാര്‍ പിന്നീട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നവെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു.

സഭയുടെ നവീകരണത്തിലും പള്ളികള്‍ക്ക് പുതു ഊര്‍ജവും ജീവനും പകരാനുള്ള തീരുമാനങ്ങള്‍ റോമിലെ യോഗത്തില്‍ ഉണ്ടാകുമെന്നും വാര്‍ത്താകറിപ്പില്‍ വ്യക്തമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ ജലന്ധര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി വത്തിക്കാന്‍ അഡ്മിസ്ട്രേറ്ററെ നിയോഗിച്ചിരുന്നു. തുടര്‍ നടപടികള്‍ കോടതിയിലെ കേസിന്‍റെ പുരോഗതിക്ക് അനുസരിച്ചേ ഉണ്ടാകൂവെന്ന സൂചനയാണ് വത്തിക്കാന്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here