ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരവേ, ഇന്ത്യൻ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ചൈനീസ് ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നതായി റിപ്പോർട്ട്.
ചൈനീസ് സർക്കാറിെൻറ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം, റിലയൻസ് ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ,മൈേക്രാമാക്സ്, സിപ്ല, സൺ ഫാർമ, എം.ആർ.എഫ്, എൽ ആൻഡ് ടി എന്നിവയുടെ സൈറ്റുകൾ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നാണ് ‘ബിസിന്സ് ടുഡേ’ റിപ്പോർട്ട് ചെയ്യുന്നത്.
സൈബർ ഭീഷണികൾ സംബന്ധിച്ച അന്വേഷണം നടത്തുന്ന സിങ്കപുർ ആസ്ഥാനമായ സൈഫേമ റിസർച്ച് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിവരങ്ങൾ ചോർത്തി ഈ സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സൈഫേമയുെട റിപ്പോർട്ടിൽ പറയുന്നു. ടെലികോം, ഫാർമ, മാധ്യമ സ്ഥാപനങ്ങൾ, സ്മാർട്ഫോൺ നിർമാതാക്കൾ, നിർമാണ-ടയർ കമ്പനികൾ എന്നിവയുടെ സൈറ്റുകളാണ് ഹാക്കർമാർ ലക്ഷ്യം വെക്കുന്നത്.
വിവിധ രാജ്യങ്ങളിൽ സൈബർ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ് ഹാക്കർമാർ വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സർക്കാറുമായി ബന്ധമുള്ള ഗോഥിക് പാണ്ട, സ്റ്റോൺ പാണ്ട എന്നീ ഹാക്കർ ഗ്രൂപ്പുകളാണ് സൈബർ ആക്രമണ ശ്രമങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയതായും സൈഫേമ പറയുന്നു.
ഐ.പി അഡ്രസ്സുകൾ പങ്കുവെച്ചുള്ള ഹാക്കർമാർ തമ്മിലുള്ള സംഭാഷണം ചോർത്തിയപ്പോളാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് സൈഫേമ പറയുന്നു. പ്രതിരോധം, ടെലികോം, എയറോസ്പേസ്, ഗതാഗതം, ഉൽപാദനം, നിർമാണം, എൻജിനീയറിങ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘമാണ് ഗോഥിക് പാണ്ട.
വാണിജ്യ രഹസ്യങ്ങൾ ചോർത്തുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് സ്റ്റോൺ പാണ്ട. ഇന്ത്യ, ജപാൻ, കാനഡ, ബ്രസീൽ എന്നിവിടങ്ങളിലെല്ലാം ഇരു ഗ്രൂപ്പുകളും നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.