ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ. മോൾഡോയിൽ നടന്ന കോർകമാൻഡർതല ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് റിപ്പോർട്ട്. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച ലഫ്റ്റനൻറ് ജനറൽ തലത്തിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയിരുന്നു. ഗൽവാനിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നായിരുന്നു ചർച്ച. തിങ്കളാഴ്ച രാവിലെ 11.30ന് മോൾഡോയിൽ തുടങ്ങിയ ചർച്ച രാത്രി വരെ നീണ്ടിരുന്നു. ഇരു സൈന്യങ്ങളേയും കിഴക്കൻ ലഡാക്കിൽ നിന്ന് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.
ജൂൺ ആറിനാണ് ഇരു രാജ്യങ്ങളുടേയും സൈനികതലത്തിൽ ആദ്യ ചർച്ച നടന്നത്. സംഘർഷം ലഘൂകരിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. എന്നാൽ, ചർച്ചകൾ നടക്കുന്നതിനിടെ ജൂൺ 15ന് വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.