ന്യൂഡൽഹി: ലഡാക്കിലെ ഇന്തോ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടലെടുത്ത ചൈനാ വിരുദ്ധ വികാരം കാരണം ചൈനീസ് വീഡിയോ ഷെയറിംഗ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവീസായ ടിക്ക് ടോക്കും പതുക്കെ ഇന്ത്യയിൽ നിന്നും പുറന്തള്ളപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ചൈനീസ് ആപ്പിനെ കൈവിട്ടുകൊണ്ട് ടിക്ക് ടോക്കിന്റെ ഇന്ത്യൻ രൂപമായ ‘മിത്രോൻ’ ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാർ.വെറും 30 ദിവസ കാലയളവ് കൊണ്ടുമാത്രം രാജ്യത്തെ ഒരു കോടി ജനങ്ങൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മാത്രമല്ല ടിക്ക് ടോക്കിന്റെ ഈ ഇന്ത്യൻ പതിപ്പിന് ഗൂഗിൾ പ്ളേ സ്റ്റോറിൽ മികച്ച അഭിപ്രായവുമാണ്. 5 മുതൽ 4.5 വരെയാണ് ആപ്പിന്റെ പ്ളേ സ്റ്റോറിലെ റേറ്റിംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ആപ്പ് വ്യാപകമായി രാജ്യത്ത് ഡൗൺലോഡ് ചെയ്യപ്പെടാൻ തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.ആപ്പിന്റെ സോഴ്‌സ് കോഡ് മുൻപ് ഒരു പാകിസ്ഥാൻ ഡെവലപ്പറിൽ നിന്ന് വാങ്ങിയതാണെന്ന് അടുത്തിടെ ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ആപ്പിന്റെ സഹസ്ഥാപകരായ ശിവാങ്ക് അഗർവാൾ, അനിഷ് ഖണ്ടേൽവാൾ എന്നിവർ ഈ ആരോപണത്തിന് മറുപടി നൽകുകയും ചെയ്തിരുന്നു.’ആപ്പിന് ‘വോക്കൽ ഫോർ ലോക്കൽ’ന്റെ ശക്തമായ ഒരു വികാരമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കളോട് സംവേദനക്ഷമത പുലർത്തുകയും പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഡിജിറ്റൽ ഇടപഴകലും വിനോദവും പുനർനിർമിക്കാൻ ഞങ്ങൾ അഭിമാനത്തോടെ മിട്രോണിനെ നിർമിക്കുകയാണ്.’ ശിവാങ്ക് അഗർവാളിന്റെ അഭിപ്രായം ഇങ്ങനെ.