മുംബൈ: ലഹരി മരുന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി). ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഇൗ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ബോളിവുഡ് ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യും.
നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയെയും എൻസിബി ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താൻ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്റെ കാമു റിയ ചക്രവർത്തിക്കു വേണ്ടിയായിരുന്നെന്നാണു രാകുലിന്റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.
അതിനിടെ, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 2019ൽ നടത്തിയ ലഹരി വിരുന്നിനെക്കുറിച്ച് എൻസിബി അന്വേഷണത്തിന് തയാറെടുക്കുന്നു. വിരുന്നിൽ പങ്കെടുത്ത വിക്കി കൗശൽ, രൺബീർ കപൂർ, വരുൺ ധവാൻ, സോയ അക്തർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ എന്നീ അഭിനേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കാം.