![pic.1607795065](https://i0.wp.com/keralatimes.com/wp-content/uploads/2020/12/pic.1607795065.jpg?resize=623%2C350&ssl=1)
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ കമ്മ്യൂണിസ്റ്റു കോട്ടകൾ ബി.ജെ.പി തകർത്തെറിയുമെന്ന് സുരേഷ് ഗോപി എംപി. പകരം സുരക്ഷയുടെ കോട്ട ബി.ജെ.പി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കേരളത്തിൽ ഗതികെട്ട രാഷ്ട്രീയ അവസ്ഥയാണ് നിലവിലുള്ളതെന്നും ഇങ്ങനെയൊരു ഗതികെട്ട അവസ്ഥയില്‍ വോട്ടുചോദിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ഉറച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും ഇക്കുറി വോട്ട് മാറ്റിക്കുത്തേണ്ടി വരും. അവര്‍ നാടിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രീ ഫെെനലാണെന്നും ആചാരാനുഷ്ഠാനങ്ങളെ വഞ്ചിച്ചവര്‍ക്കും പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കോടികള്‍ അപഹരിച്ചവര്‍ക്കും ശക്തമായ തിരിച്ചടി ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാരിനോട് ജനങ്ങൾക്ക് അത്രയ്ക്ക് പകയുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.