കൊച്ചി : ലുലുമാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ രണ്ടു യുവാക്കൾ അറസ്റ്റിലായി. പെരിന്തൽ മണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാവാനിയ അഭിഭാഷകനൊപ്പം കൊച്ചിയിലേക്ക് വരവെയാണ് കളമശ്ശേരി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്.
മാസ്‌ക്ക് ധരിച്ച് മാളിൽ എത്തിയ യുവാക്കൾ നടിയെ പിന്തുടരുന്നതും മാളിൽ കറങ്ങി നടക്കുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മെട്രോസ്‌റ്റേഷനിൽ നിന്നും ശേഖരിച്ച സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോയ പെരിന്തൽമണ്ണ സ്വദേശിയകളായ പ്രതികൾ തെറ്റു പറ്റിയെന്നും ക്ഷമചോദിക്കുന്നതായും ദൃശ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. പൊലീസിനു മുന്നിൽ കീഴടങ്ങാനും പ്രതികൾ തയ്യാറായിരുന്നു.
ജോലിയാവശ്യാർത്ഥം കൊച്ചിയിലെത്തിയ ഈ യുവാക്കൾ സമയം ചിലവഴിക്കാനായി ലുലുമാളിൽ എത്തിയതായിരുന്നു. ഹൈപ്പർമാർക്കറ്റിൽ ഷോപ്പിംഗിനെത്തിയ നടിയെ പിന്തുടരുകയും അവരുമായി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ യുവാക്കൾ നടിയുടെ ദേഹത്ത് സ്പർശിച്ചെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് നടി ട്വിറ്ററിൽ കുറിച്ചതോടെയാണ് വിവാദമാവുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.