വാഗമൺ: ഇടുക്കി വാഗമണില്‍ നടന്ന വിവാദ നിശാപാർട്ടിയുടെ സംഘാടനം സമൂഹമാധ്യമമായ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയായിരുന്നെന്ന് പൊലീസ്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ മൊബൈൽ ഫോണുകൾ സൈബർ സെൽ, സൈബർ ഡോം എന്നിവ വഴി പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ രക്തപരിശോധനയും നടത്തും. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ലഹരിമരുന്ന് ഉപയോഗം നടത്തിയതിനും ക്ലിഫ് ഇൻ റിസോർട്ടിന് ജില്ലാ കലക്ടർ സ്റ്റോപ് മെമ്മോ നൽകി.

നിശാ പാർട്ടിയിൽ പങ്കെടുക്കാൻ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയത് 24 യുവതികൾ അടക്കം പ്രഫഷനലുകളുടെ വൻ നിരയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണ് ഭൂരിപക്ഷവും. ഇതിൽ തന്നെ മലപ്പുറം, കോഴിക്കോട് പ്രദേശത്തു നിന്നുളളവരാണ് കൂടുതലും. സമൂഹമാധ്യമം വഴിയുള്ള പരിചയമാണ് ഒത്തുചേരുന്നതിന് ഇടയാക്കിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.

ജന്മദിനാഘോഷത്തിനായി സമൂഹമാധ്യമം വഴി യുവാക്കളെ സംഘടിപ്പിച്ച ശേഷം ഇവിടെ എത്തുന്നവർക്ക് ലഹരിമരുന്നുകൾ വിൽപന നടത്തുകയായിരുന്നു നിശാപാർട്ടി സംഘടിപ്പിച്ച ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. നിശാപാർട്ടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മാത്രമായി ടെലഗ്രാമിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു സംഘാടനം.

എന്നാൽ ഇവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് തങ്ങൾക്ക് അറിവില്ല എന്നാണ് പങ്കെടുക്കാൻ എത്തിയവരുടെ മൊഴി . ലഹരിമരുന്നുകൾ ഇവരുടെ പക്കൽ നിന്നു കണ്ടെത്താത്ത സാഹചര്യത്തിൽ സംഘാടകർ അല്ലാത്ത ആരെയും കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ല. ആകെ 59 പേർ നിശാ പാർട്ടിയിൽ പങ്കെടുത്തെങ്കിലും, പാർട്ടിയുടെ സംഘാടകയായ ഒരു സ്ത്രീ ഉൾപ്പെടെ 9 പേരെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here