കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണെന്നു വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വർണക്കടത്ത് കേസിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വരുന്ന ചൊവ്വാഴ്ച, ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസമാകുന്ന സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രേഖകൾ ഉൾപ്പെടെ ആയിരത്തിലധികം പേജുകൾ വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

കേസ് അന്വേഷണം തുടങ്ങി ആദ്യ കുറ്റപത്രം സമർപ്പിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ശിവശങ്കറിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുന്നത് എന്നാണ് ഇഡി സ്വീകരിച്ചിരിക്കുന്ന നിലപാട്. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും ചേർന്നാണ് സ്വർണം കടത്തിയിരുന്നതെന്നും സ്വപ്ന സുരേഷിന്റെ ലോക്കറിൽ കണ്ടെടുത്ത സ്വർണം ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ കോഴയായി ലഭിച്ച തുകയാണെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റപത്രത്തിന്റെ വിശദ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here