ജോസ് കാടാപുറം
ചാനലുകളുടെ അന്തിച്ചര്‍ച്ചകളോ വിഷംനിറച്ച പത്രവാര്‍ത്തകളോ അല്ല കേരളജനതയുടെ വിധിയെഴുത്തിനെ സ്വാധീനിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരളം ചുവന്നുതുടുത്തപ്പോൾ നുണക്കഥകള്‍ മാധ്യമവിചാരണക്കാർക്ക് സ്വയംവിഴുങ്ങേണ്ടിവന്നു. സര്‍ക്കാരിനെ വേട്ടയാടുന്ന ആനന്ദത്തിലായിരുന്നു മാസങ്ങളായി പ്രതിപക്ഷവും കുറെ മാധ്യമങ്ങളും. ഒരേ അച്ചിൽ പിറന്ന് പല ഭാഗത്തുനിന്നായി ഒഴുകിപ്പരന്ന ദുരുദ്ദേശ്യ വാര്‍ത്തകള്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ ഏറ്റെടുത്തു. അവര്‍ പറയുന്നതെന്തും മാധ്യമങ്ങളും കൊണ്ടാടി.
പ്രളയകാലത്ത് സഹായം തേടുന്നത് വിലക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയപ്പോള്‍, സലറി ചലഞ്ചിനെതിരെ യുഡിഎഫ് രംഗത്തുവന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധം ലോകശ്രദ്ധ നേടിയപ്പോൾ സ്‌പ്രിങ്ക്‌ളറിന്റെ പേരില്‍ പ്രതിപക്ഷം പൊയ്‌വെടി പൊട്ടിച്ചു. തുടർന്നിങ്ങോട്ട് നുണകളുടെ മലവെള്ളപ്പാച്ചിലായി. സ്വർണക്കടത്തിന്റെ പേരില്‍ സർക്കാരിനെ വേട്ടയാടി. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കുന്ന ലൈഫ് പദ്ധതി മൊത്തം അഴിമതിയെന്ന് പ്രചരിപ്പിച്ചു.സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തംപോലും മുഖ്യമന്ത്രിയുടെ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു.
കെ ഫോൺ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ അഭിമാനപദ്ധതികളെയും അപഹസിച്ചു. സിഎജിയുടെ തെറ്റായ നടപടി ആയുധമാക്കി കിഫ്‌ബിയെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊള്ളക്കാരുടെ താവളമെന്ന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചു.ആരോപണമുന്നയിക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷനേതാവ് ദിനംപ്രതി വാര്‍ത്താസമ്മേളനം വിളിച്ചു. യുഡിഎഫ് എംഎൽഎമാർ അഴിമതിക്കേസിൽ ജയിലിൽ ആയതുപോലും ന്യായീകരിക്കപ്പെട്ടു. എന്നാൽ, വിവാദങ്ങൾക്കു പിന്നാലെ പോകാൻ നേരമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപ്പോഴെല്ലാം കേരളത്തോട് പറഞ്ഞു. കുപ്രചാരണങ്ങളുടെ പേരില്‍ വികസന–-ക്ഷേമ പ്രവർത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഈ ഉറപ്പിലാണ് കേരളം വിശ്വാസമര്‍പ്പിച്ചത്. അതിനു തെളിവാണ് ഈ വിജയം.
എൽഡിഎഫ് ഇതുവരെ നേരിടാത്ത, വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ് സർക്കാർ നേരിട്ടതിനു സമാനമായ കടന്നാക്രമണങ്ങളെ അതിജീവിച്ചു നേടിയ വിജയമായതുകൊണ്ടുതന്നെ ഇത് ഐതിഹാസികമെന്ന വിശേഷണം അർഹിക്കുന്നു. രാഷ്ട്രീയമായ പോരാട്ടത്തിനു തയ്യാറാകാതെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയപിന്തുണ നേടാനുള്ള ബിജെപിയുടെയും അതിനെ പിന്തുണച്ച യുഡിഎഫിന്റെയും മുഖമടച്ചുള്ള അടിയാണ് ജനവിധി. ജനങ്ങൾ ഇത്തരം അപവാദപ്രചാരകർക്കൊപ്പമല്ല, മറിച്ച് എല്ലാ പ്രതിസന്ധിയിലും വെല്ലുവിളികളിലും അവർക്കൊപ്പം നിന്ന എൽഡിഎഫിനും പിണറായി വിജയൻ സർക്കാരിനൊപ്പമാണെന്ന് ഈ വിജയം വ്യക്തമാക്കുന്നു. കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ?
തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടർച്ചയായി കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണ്. യഥാർത്ഥത്തിൽ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളിൽ മാത്രമാണ് തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളിൽ അവർക്ക് കേവല ഭൂരിപക്ഷമില്ല.കേന്ദ്ര ഭരണത്തിന്റെ സകല ഹുങ്കും കാണിച്ചിട്ട് ആകെ കേരളത്തിൽ 14 .5% ഇപ്പോഴും ഒരു എം എൽ എ കുള്ള നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപി ക്കു നേടാൻ കഴിഞ്ഞത് .
തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാത്ത അത്തരം പഞ്ചായത്തുകളിൽ എങ്ങനെയാവും അവർ ഭൂരിപക്ഷം തരപ്പെടുത്തുക? ആ കളിയിൽ എന്തായിരിക്കും കോൺഗ്രസിന്റെ റോൾ? ഇടതുപക്ഷ തരംഗം എന്നെല്ലാവരും പറയാൻ കാരണമെന്താണ്? ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കഴിഞ്ഞ ആറുമാസത്തെ മാധ്യമങ്ങളിലൂടെ ദിനം തോറും നടന്ന പ്രചാരണഘോഷങ്ങളും മൂലം ഇടതുപക്ഷം തകർന്നടിഞ്ഞു എന്നല്ലേ കോൺഗ്രസും ബിജെപിയും ധരിച്ചത്? 2019ലെ തിരിച്ചടിയിൽ നിന്ന് കരകയറുകയും അരങ്ങേറിയ ദുഷ്പ്രചരണത്തെ പൂർണമായും അതി ജീവിക്കുകയും ചെയ്തു.
നഗരസഭാ, ജില്ലാ പഞ്ചായത്ത് വോട്ടുകൾ മണ്ഡലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുമ്പോൾ 2016ൽ ലഭിച്ച നിയമസഭാ മണ്ഡലങ്ങളെക്കാൾ മുന്നിലാണ് എൽഡിഎഫ്. ഈ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ ഫലത്തിന്റെഅടിസ്ഥാനത്തിൽ എൽ ഡി എഫ് നു 101 സീറ്റ് നിയമസഭയിൽ കിട്ടും ഇതാണ് തരംഗം.
ജയിക്കേണ്ടത് എൽ ഡി എഫ് തന്നെയാണ്, കാരണം കോവിഡ് വറുതിയുടെ കാലത്ത് സമ്പത്തുള്ളവനെയും ഇല്ലാത്തവനെയും നോക്കി മാസം തോറും ഒരു കിറ്റ് റേഷൻ കടകളിലൂടെ നൽകി. എല്ലാ മാസവും പെൻഷൻ നൽകി. താഴേക്കിടയിലെ ജനങ്ങളെ യാണ് പിണറായി സർക്കാർ കയ്യിലെടുത്തത്. അർഹിച്ച വിജയം തന്നെയാണ്. സ്വർണ്ണവും, തങ്കവുമൊന്നും ആളുകൾക്ക് വിഷയമല്ല ആളുകൾക്ക് ജീവിക്കണം.മാത്രമല്ല വ്യജ മായി കുരുക്ക് മുറുക്കിയ മാധ്യമങ്ങളെ ജനം കണ്ടം വഴി ഓടിക്കുന്ന കാഴ്ചയാണ് വർത്തമാന കേരളം കാണുന്നത് .
മറ്റൊന്ന് സോഷ്യൽ മീഡിയയിൽ കുടപിടിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ മരണവീടുപോലെയാണ് ഇപ്പോൾ. ക്ഷേമപെൻഷൻ, പാവങ്ങൾക്ക് വീട്, വൃത്തിയുള്ള ആശുപത്രി, ഹൈടെക് സ്കൂളുകൾ, നല്ല റോഡുകൾ, ഗെയിൽ, ദേശീയപാത, സൗജന്യ ഹൈ സ്പീഡ് ഇന്റർനെറ്റ്, എല്ലാവർക്കും ക്ഷേമ ഭക്ഷ്യകിറ്റുകൾ, ആദ്യ വെളിയിട മുക്ത സംസ്ഥാനം, പവർ കട്ടില്ലാത്ത കേരളം, കേന്ദ്രത്തിലെ നീതി ആയോഗ് പട്ടികയിൽ തുടർച്ചയായി നാല് വർഷമായി ബെസ്റ്റ് സ്റ്റേറ്റ് അംഗീകാരം, പൊതുമേഖലകൾ മുഴുവൻ ലാഭത്തിലാക്കി
ഇതിൽ ഒന്നും ജനങ്ങൾ വോട്ട് ചെയ്യാൻ മുതിരില്ല എന്ന് പറയുന്നവരോട് എന്ത് പറയാനാ വലിയ റേറ്റിംഗ് ഉണ്ടീന് പറയുന്ന ചാനൽ പ്രമാണിമാർക്ക് ഇതോടെ വലിയ പണി കിട്ടി ഇവരേക്കാൾ ഒക്കെ റേറ്റിംഗ് മുഖ്യ മന്ത്രിയുടെ വൈകിട്ടത്തെ പ്രസ് കോൺഫ്രൻസിനു ഉണ്ടെന്നു ജനത്തിന് ബോധ്യപ്പെട്ടു .
പാവപെട്ട മനുഷ്യരുടെ ഉന്നമനത്തിനായി പിണറായി സർക്കാർ നിറഞ്ഞ പിന്തുണ നൽകി. ഒരായിരം അഭിനന്ദനങ്ങൾ. ഭക്ഷ്യകിറ്റും സാമൂഹ്യക്ഷേമ പെൻഷനും എല്ലാ മാസവും മുടക്കം കൂടാതെ ജനങ്ങളിലെത്തിച്ചു. നൂറു ദിനങ്ങളിലും നാം വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. യുഡിഎഫിന്റെ കാലത്ത് നാം കണ്ട തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളുടെ രീതിയിലല്ല അവ നടന്നത്. സ്കൂളും കോളെജും ആശുപത്രിയും റോഡും പാലവുമൊക്കെ ജനങ്ങളുടെ കൺമുന്നിൽ മാറ്റത്തിന്റെ സന്ദേശമെത്തിച്ചു. നൂറു ദിന പരിപാടിയെ അത്രമാത്രം സമർത്ഥമായി ജനങ്ങളുടെ കണ്ണിലെത്തിക്കുന്നതിന് നമ്മുടെ മുഖ്യമന്ത്രി വഹിച്ച പങ്ക് വലുതാണ്.