തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് നാളെ നടത്താനിരുന്ന നിർണായക വാർത്താസമ്മേളനം റദ്ദാക്കി. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധിയുമായി നേരിട്ടുള്ള ചർച്ചകൾക്കായി കെ.വി.തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടുമായി കെ.വി.തോമസ് ച!*!ർച്ച നടത്തിയേക്കും എന്നാണ് സൂചന.കോൺഗ്രസ് വിട്ട് എൽ.ഡി എഫ് സ്ഥാനാർത്ഥിയായി എറണാകുളത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെ.വി. തോമസ് നാളെ വാർത്താസമ്മേളനം വിളിച്ചിരുന്നത്. നാളെ അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെ.വി.തോമസിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെതുടർന്നാണ് വാർത്താസമ്മേളനം റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് വരാൻ കെ.വി. തോമസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള ഇടപെടൽ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരിഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായും വിവരമുണ്ട്.കെപിസിസി വ!*!ർക്കിംഗ് പ്രസിഡന്റ് സ്ഥാനമടക്കം പല കാര്യങ്ങളിലും കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും കെ.വി.തോമസ് ഉറപ്പ് വാങ്ങിയിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം വരാത്തതാണ് അദ്ദേഹത്തെ കടുത്ത നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നത്.