സ്വന്തം ലേഖകൻ
കൊച്ചി : മൽസരിക്കാൻ സീറ്റു ചോദിച്ച് താൻ ഇനി ഒരിക്കലും നേതൃത്വത്തിന്റെ മുന്നിലെത്തില്ലെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. പാർട്ടി വിടുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടല്ല, എന്നും കോൺഗ്രസുകാരനായി തന്നെ തുടരും, എന്നാൽ കേരളത്തിൽ എനിക്കെതിരെ വലിയ നീക്കങ്ങളാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നുമുണ്ടായത്. മകളെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു വാർത്തകൾ. മകൾക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ താല്പര്യമുണ്ടായിരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പാർട്ടി പ്രവർത്തകർ ശ്രമിച്ചത്, ഞാൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.
ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നായിരുന്നു ഇരിക്കൂർ എം എൽ എ കെ സി ജോസഫിന്റെ പ്രതികരണം. പുതുതലമുറയ്ക്കായി ഞാൻ മാറിനിൽക്കുകയാണെന്നായിരുന്നു കെ സി ജോസഫിന്റെ വാക്കുകൾ. ഇരിക്കൂറിൽ നിന്നും ആറ് തവണ എം എൽ എയായിരുന്ന നേതാവാണ് കെ സി ജോസഫ്. ഉമ്മൻ ചാണ്ടിയുടെ അടുത്ത ആളായി അറിയപ്പെടുന്ന കെ സി ജോസഫിനെ ചങ്ങനാശ്ശേരിയിൽ നിന്നും മൽസരിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടയിലാണ് കെ സി ജോസഫിന്റെ തീരുമാനം വന്നിരിക്കുന്നത്.