സ്വന്തം ലേഖകൻ
കോട്ടയം : പാലാ പോരിൽ എന്തു സംഭവിക്കുമെന്നാണ് കോട്ടയം ഉറ്റുനോക്കുന്നത്. പാലയിൽ ഇടതു സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെ വരാനുള്ള സാധ്യത വർധിച്ചിരിക്കെയാണ് മാണി സി കാപ്പൻ മണ്ഡലം സംരക്ഷിക്കാനുള്ള അവസാന ശ്രമത്തിലേക്ക് പ്രവേശിച്ചിത്.
കഴിഞ്ഞ ദിവസം കാപ്പന്റെ പേരെടുത്ത് പറയാതെ മന്ത്രി എം എം മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കാപ്പൻ ശക്തമായ മറുപടിയുമായി രംഗത്തെത്തിയതോടെ കാപ്പൻ പിന്നോട്ടു പോവില്ലെന്നുള്ള സൂചനകളും നൽകിയിരിക്കയാണ്.
അറക്കുന്നതിന് മുൻപേ പിടയ്ക്കുമെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. പാലാ സീറ്റിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും എം എം പറഞ്ഞിരുന്നു. അറക്കുന്നതെങ്ങിനെയെന്നറിഞ്ഞാലല്ലേ പിടക്കുന്നതിനെ കുറിച്ച് പറയാൻ പറ്റൂവെന്നായിരുന്നു മാണി സി കാപ്പന്റെ തിരിച്ചടി. ഇടതുമുന്നണി മാണി സി കാപ്പനെ പാലായിൽ സ്ഥാനാർത്ഥിയാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായ സൂചനകൾ നൽകിയിരുന്നതാണ്.
എന്നിട്ടും മുന്നണിയിൽ നിന്നും ന്യായമായ പരിഗണന ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് എൻ സി പി നേതൃത്വം.
എന്നാൽ ജോസ് കെ മാണി പാലാ മണ്ഡലത്തിൽ മൽസരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കയാണ്.
രഹസ്യ യോഗങ്ങളും പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും ആരംഭിച്ചതോടെ ജോസ് കെ മാണിയുടെ കാര്യത്തിൽ സംശയമില്ലെന്ന സന്ദേശവും മണ്ഡലത്തിലെ പ്രവർത്തകർക്കുനൽകുകയാണ്.
ശരത് പവാറിനെ കണ്ടതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് മാണി സി കാപ്പൻ ഇപ്പോഴും പറയുന്നത്. ഒരു മാസത്തിലേറെയായി ഇതേ പ്രതികരണം തുടരുന്നത്, കാപ്പനും പിന്നീട് വിനയാവും.
വ്യക്തമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കഴിയാതെ വന്നാൽ പ്രചാരണത്തിൽ പോലും കാപ്പൻ പിന്നോക്കം പോവും. യു ഡി എഫ് സ്ഥാനാർത്ഥിയാക്കാൻ കണ്ടെത്തിയതും കാപ്പൻ തന്നെയാണ്. പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ കാപ്പൻ സ്ഥാനാർത്ഥിയാവുന്നതാണ് ഗുണകരമെന്നും കോൺഗ്രസ് കരുതുന്നുണ്ട്.