സ്വന്തം ലേഖകൻ
കൊച്ചി : പാലാരിവട്ടം പാലം നിർമ്മിച്ച ആർ ഡി എസ് കമ്പനിയോട് 24.45 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ നോട്ടീസ്. നിർമ്മാണത്തിലെ തകരാർ മൂലം അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനർ നിർമ്മിക്കാനായി വരുന്ന തുകയാണ് സർക്കാർ ആവശ്യപ്പെട്ടത്.
പാലാരിവട്ടം പാലം അഴിമതികേസിൽ കരാറുകാരായ ആർ ഡി എസിന്റെ ഉടമകളെയും പ്ലാൻ തയ്യാറാക്കിയ കമ്പനി ഉടമ, കിറ്റ്‌കോ അധികൃതർ എന്നിവരെയും വിജിലൻസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പാലാരിവട്ടം പാലം അഴിമതിയിൽ അറസ്റ്റിലായ മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരാഴ്ചമുൻപാണ് ജാമ്യത്തിലിറങ്ങിയത്.
പാലത്തിന്റെ നിർമ്മാണ കരാർ പ്രകാരം പാലത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ആ നഷ്ടം കരാർ കമ്പനി നൽകണമെന്നാണ് വ്യവസ്ഥ. പുനർ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കാനിരിക്കെയാണ് നിർമ്മാണ കമ്പനിയിൽ നിന്നും നഷ്ടം ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചത്.