സ്വന്തം ലേഖകൻ
കൊച്ചി : മെട്രോമാൻ ഇ ശ്രീധരനുപിന്നാലെ ഒളിമ്പ്യൻ പി ടി ഉഷയും ബി ജെ പിയിൽ ചേരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്ര കോഴിക്കോട് എത്തുമ്പോൾ അംഗത്വം സ്വീകരിക്കാനാണ് നീക്കം.
ദേശീയ തലത്തിൽ പ്രഗൽഭരും സമൂഹത്തിൽ സ്വീകാര്യതയുള്ളവരുമായ വ്യക്തികളെ ബി ജെ പിയിൽ എത്തിക്കുകയെന്ന ബി ജെ പിയുടെ പദ്ധതിയുടെ ഭാഗമായാണ് പി ടി ഉഷയെ പാർട്ടിയിലേക്ക് എത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പി ടി ഉഷയെ മൽസരിപ്പിക്കാനാണ് ബി ജെ പി നീക്കം.
ഇന്ത്യയിൽ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാണ് പി ടി ഉഷ. അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളും പി ടി ഉഷയായിരുന്നു. 1980 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ മെഡലുകൾ വാരിക്കൂട്ടിയ പി ടി ഉഷ പയ്യോളി എക്‌സ്പ്രസ് എന്ന പേരിലാണ് കായിക ലോകത്ത് അറിയപ്പെട്ടിരുന്നത്. 1980 ൽ മോസ്‌കോ ഒളിമ്പിക്‌സിലും, 1984 ൽ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിലും പങ്കെടുത്തു. 1980 ൽ കറാച്ചിയിൽ നടന്ന നാഷണൽ ഗെയിംസിൽ നാല് സ്വർണമെഡൽ കരസ്ഥമാക്കിയതോടെയാണ് പി ടി ഉഷ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കായിക താരമായി അറിയപ്പെടുന്നത്.
ദേശീയവും അന്തർ ദേശീയവുമായ ഒട്ടേറെ കായിക മൽസരങ്ങളിൽ ഉഷയുടെ സാന്നിദ്ധ്യം കേരളത്തിന് കരുത്തേകിയിരുന്നു. ഇന്ത്യൻ റയിൽവെയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പി ടി ഉഷ കോഴിക്കോട് ഒരു സ്‌പോർട്‌സ് സ്‌കൂൾ സ്ഥാപിച്ച് പ്രവർത്തിക്കുകയാണിപ്പോൾ. ടിന്റു ലൂക്കയെ പോലുള്ള കായിക താരങ്ങൾ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന്റെ സംഭാവനയാണ്.
പത്മശ്രീയും അർജ്ജുന അവാർഡും നേടിയ അത്‌ലറ്റ്കൂടിയാണ് പി ടി ഉഷ്.
പി ടി ഉഷയെ ബി ജെ പിയിൽ എത്തിക്കുന്നതിനും തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കുന്നതും കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി ദേശീയ നേതൃത്വം. ഉന്നത നേതാക്കളുമായി പി ടി ഉഷ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്നറിയുന്നു.