കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു.
നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും. ലാബുകളിലെ പരിശോധനകളുടെ നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഐസിഎംആര്‍ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.
നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകൾ പറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.