സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഈമാസം 18 ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനം. മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും 18ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ നടക്കുക. സി പി എമ്മിന്റെ മന്ത്രിമാർ ആരൊക്കെയായിരിക്കുമെന്നതിനെകുറിച്ച് ഏകദേശ ധാരണ ആയെങ്കിലും ഘടകക്ഷികൾ ചർച്ചകൾ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
17 നുള്ളിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 18 ന് എൽ ഡി എഫ് ചേർന്ന് വകുപ്പുകളും മറ്റും പ്രഖ്യാപിക്കും. ഇതിനിടയിൽ എൻ സി പിയിൽ മന്ത്രി സ്ഥാനത്തെചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കയാണ്.
കുട്ടനാട്ടിൽ നിന്നും തെരഞ്ഞെടുപ്പക്കെ തോമസ് കെ തോമസും മന്ത്രി സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനും തോമസ് കെ തോമസ് മന്ത്രിയാവുന്നതിനോടാണ് യോജിപ്പ്.
മന്ത്രിസ്ഥാനത്തിന് എൽ ജെ ഡിയും അവകാശവാദം ഉന്നയിച്ചിരിക്കയാണ്. ഇത്തരം തർക്കങ്ങളെല്ലാം പരിഹരിക്കാൻ സി പി എം ഘടകകക്ഷികളോട് ആവശ്യപ്പെട്ടിരിക്കയാണ്. പുതുതായി മുന്നണിയിലേക്ക് വന്ന കേരളാ കോൺഗ്രസിന് മാത്രമായിരിക്കും മന്ത്രി സ്ഥാനമെന്നാണ് ലഭിക്കുന്ന വിവരം.
എൽ ജെ ഡിയ്ക്ക് കൂത്തുപറമ്പിൽ നിന്നും മാത്രമാണ് ജയിക്കാനായത്.
മുൻ മന്ത്രി കൂടിയായ കെ പി മോഹനനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് എൽ ജെ ഡിയുടെ ആവശ്യം. കെ ബി ഗണേഷ് കുമാർ മന്ത്രിയാവുമെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ആന്റണി രാജുവും മന്ത്രി സ്ഥാനത്തേക്ക അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു സീറ്റ് സി പി എമ്മും, സി പി ഐയും വിട്ടുകൊടുക്കേണ്ടിവരും.