തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാല്‍ നേരിയ കുറവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 26.5 ആണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്.മുന്നൂറിലധികം പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിലാണ്. എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിനും മുകളിലാണ്.
കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു. ചില കേസുകളിൽ ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്നിക്കൽ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.