തന്നെ പുറത്താക്കിയ കലാലയത്തിലേക്ക് 63 വർഷങ്ങൾക്ക് ശേഷം ഗൗരിയമ്മ; ചരിത്ര നിമിഷത്തിന് സാക്ഷിയായത് നിയോഗമെന്ന് യുവ സംവിധായകൻ

കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ആ ചുവന്ന താരകം അസ്തമിക്കുമ്പോൾ ആ പോരാട്ട ജീവിതം അഭ്രപാളിയിൽ പകർത്തിയതിൻറെ ഓർമ്മയിലാണ് യുവസംവിധായകൻ അഭിലാഷ് കോടവേലി. കെ ആർ ഗൗരിയമ്മയുടെ രാഷ്ട്രീയ പോരാട്ടജീവിതം സമഗ്രമായി ചിത്രീകരിച്ച ‘കാലം മായ്ക്കാത്ത ചിത്രങ്ങൾ’ എന്ന ഡോക്യുമെൻററിയുടെ സംവിധായകനാണ് അഭിലാഷ്. ഗൗരിയമ്മയുടെ ഇതുവരെ പറയാത്ത ജീവിതമായിരുന്നു ആ ഡോക്യുമെൻററിയുടെ പ്രമേയം. ഒപ്പം കേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ ജീവിതം കൂടി ഒപ്പിയെടുക്കുന്നതായിരുന്നു ആ ഹ്രസ്വചിത്രം. ഗൗരിയമ്മയെക്കുറിച്ച് 2014 ൽ എഴുതിയ ഒരു കവിതയിൽ നിന്നായിരുന്നു ആ ഡോക്യുമെൻററിയുടെ തുടക്കമെന്ന് സംവിധായകൻ ഓർമ്മിക്കുന്നു. ഗൗരിയമ്മയുടെ ജീവിതം കോറിയിട്ട ആ കവിത ഗൗരിയമ്മ തന്നെ പലയാവർത്തി വായിച്ച് തിരുത്തി അതൊരു ഡോക്യുമെൻററിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പൊതുവെ ഇത്തരം കാര്യങ്ങളോട് വിമുഖത കാണിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഗൗരിയമ്മ എന്തുകൊണ്ടോ ഒരു മകനോടെന്ന വാത്സല്യത്തോടെ ആ ഡോക്യുമെൻററിയോട് സഹകരിക്കുകയായിരുവെന്ന് അഭിലാഷ് കോടവേലി ചൂണ്ടിക്കാട്ടി.
ഗൗരിയമ്മയുടെ ബാല്യകൗമാരങ്ങൾ പിന്നിട്ട വഴികളും സ്‌ക്കൂളും കലാലയങ്ങളുമൊക്കെ ഡോക്യുമെൻററിയിൽ ചിത്രീകരിച്ചിരുന്നു. എറണാകുളം സെൻറ് തെരേസാസ് കോളേജിൽ പഠിക്കുമ്പോൾ എ കെ ജിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തതിൻറെ പേരിലാണ് ഗൗരിയമ്മയെ കോളേജിൽ നിന്ന് പുറത്താക്കിയത്. പിന്നീട് ഡോക്യുമെൻററിയുടെ ഭാഗമായിട്ടാണ് 63 വർഷത്തിനുശേഷം സെൻറ് തെരേസസിൻറെ ക്യാമ്പസിൽ ഗൗരിയമ്മ പ്രവേശിച്ചത്. ആ ചരിത്ര മുഹൂർത്തത്തെ സെൻറ് തെരേസാസ് കോളേജ് അവധി നൽകി മുഴുവൻ വിദ്യാർത്ഥിനിയകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഗൗരിയമ്മയെ എതിരേൽക്കുകയായിരുന്നു. അവിടെ വെച്ച് ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ കർമ്മം ആയിരക്കണക്കിന് വിദ്യാർത്ഥിനികളെ സാക്ഷിയാക്കിയാണ് ഗൗരിയമ്മ നിർവ്വഹിച്ചത്. പിന്നീട് തൻറെ രാഷ്ട്രീയ- സാമൂഹ്യ ജീവിതം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളുമായി ഒരു സംവാദവും നടത്തി. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഒരു നിയോഗമാണെന്ന് അഭിലാഷ് കോടവേലി പറഞ്ഞു.


പൊതുവെ കർക്കശ സ്വഭാവക്കാരിയായ ഗൗരിയമ്മ ഒരു കൊച്ചുകുട്ടിയെന്ന പോലെ ഡോക്യുമെൻററിയുടെ ചിത്രീകരണത്തിൽ പ്രായത്തിൻറെ അവശത പോലും മറന്ന് സഹകരിച്ചു. ആ അമ്മയുടെ അനുഗ്രഹം എൻറെ ജീവിതത്തിന് പ്രകാശം പരത്തുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, അഡ്വ. എ എം ആരിഫ് എം. പി, അഡ്വ. എ ജയശങ്കർ തുടങ്ങിയവരുടെ ഗൗരിയമ്മയുമായുള്ള ഓർമ്മകൾ പങ്കിടുന്ന ഡോക്യുമെൻററി 2016 മെയ് 13 നാണ് റിലീസ് ചെയ്തത്. അഭിലാഷ് കോടവേലി രചിച്ച് വേണു തിരുവിഴ സംഗീതം നൽകി അനില ജേക്കബും കൂറ്റുവേലി ബാലചന്ദ്രനും ആലപിക്കുന്ന ഒരു ഗാനം കൂടി ആ ഡോക്യുമെൻററിയിൽ ഉണ്ടായിരുന്നു. ട്രോപ്പിക്കാന ഫിലിംസിൻറെ ബാനറിൽ റഹിം റാവുത്തറായിരുന്നു നിർമ്മാണം .കഴിഞ്ഞ ദിവസം അഭിലാഷ് കോടവേലി ഗൗരിയമ്മയ്ക്ക് വേണ്ടി സമർപ്പിച്ച് എഴുതിയ മറ്റൊരു കവിതയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഡോക്യുമെൻററിയുടെ ലിങ്ക് താഴെ.

പി ആർ സുമേരൻ

LEAVE A REPLY

Please enter your comment!
Please enter your name here