സ്വന്തം ലേഖകൻ
മലപ്പുറം : കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിംങ് ട്രസ്റ്റി ഡോ പി കെ വാര്യർ (100) അന്തരിച്ചു.
പനയക്കുട്ടി കൃഷ്ണ വാര്യർ എന്നായിരുന്നു പൂർണനാമം.
സംസ്‌കാരം പിന്നീട്.
കോവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിൽസയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും മൂത്രാശയ രോഗം കലശലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇന്ന് രാവിലെയോടെ രോഗം കലശാലയി. ഇക്കഴിഞ്ഞ ജൂൺ 5 നാണ് നൂറാം ജന്മദിനം ആഘോഷിച്ചിരുന്നത്.
ആയുർവേദത്തിൽ ഋഷിതുല്യനായി അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു ഡോ പി കെ വാര്യർ. ആയുർവ്വേദത്തിന്റെ ആധികാരകതയും വിശ്വാസതയും വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കോട്ടക്കൽ എന്ന പേര് ആയുർവേദത്തിന്റെ പേരായി മാറ്റിയെടുത്തു. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ചികിൽസാ കേന്ദ്രങ്ങളും, മരുന്ന് ശാലകളുമുള്ള വലിയൊരു പ്രസ്ഥാനമായി കോട്ടക്കൽ ആയുർവ്വേദ ശാലയെ മാറ്റിയെടുത്തത് പി കെ വാര്യരായിരുന്നു. ആയുർവേദത്തെ ആധുനികവൽക്കരിച്ച് ഒരു ചികിൽസാ രീതിയെന്ന രീതിയിലേക്ക് വളർത്തിയെടുക്കുന്നതിൽ പി കെ വാര്യർ കൊടുത്ത ശ്രദ്ധ മികച്ചതായിരുന്നു.
കിറ്റ്വിന്ത്യാ സമരത്തിൽ പങ്കെടുത്തു, പിന്നീട് കമ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനോട് ഒപ്പം നിന്നു. എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയിൽ ഒതുങ്ങുന്നതല്ല പി കെ വാര്യരുടെ ജീവിതം. വിപ്ലവ പ്രസ്ഥാനത്തിൽ നിന്നും ആയുർവ്വേദ ചികിൽസകനായി ചരിത്രം സൃഷ്ടിക്കാനായിരുന്നു നിയോഗം. ലോകം അറിയുന്ന ചികിൽസകനായിമാറിയത് സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായാണ്. 1921 ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടടെയും കുഞ്ചിവാരസ്യാരുടെയും ആറുമക്കളിൽ ഇളയവനായി പന്നിയമ്പള്ളി കൃഷ്ണൻ കുട്ടി വാര്യർ എന്ന പികെ വാര്യരുടെ ജനനം.
വലിയമ്മാവൻ വൈദ്യരത്‌നം പി എസ് വാര്യരിൽ നിന്നായിരുന്നു ആയുർവ്വേദ പഠനം ആരംഭിച്ചത്. 24 ാം വയസിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റിയായി. 1947 ലാണ് വാര്യർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജ്യേഷ്ട സഹോദരൻ പി എം വാര്യർ 1953 ൽ ഒരു വിമാനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് പി കെ വാര്യർ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.
1999 ൽ പത്മശ്രീയും 2010 ൽ പത്മഭൂണും നൽകി ആദരിച്ചു. 1997 ൽ ഓൾ ഇന്ത്യാ ആയുർവ്വേഗിക് കോൺഫ്രൻസ് ആയുർവ്വേദ മഹർഷി സ്ഥാനം നൽകി ആദരിച്ചു. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്‌കാരം സി അച്യുതമേനോൻ അവാർഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. കാലിക്കറ്റ് , എം ജി സർവ്വകലാശാലയകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കേരള ആയുർവ്വേദ മണ്ഡലം, അഖിലേന്ത്യാ ആയുർവ്വേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായിരുന്നു.
സ്മൃതിപർവ്വമെന്ന പേരിൽ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയായിരുന്നു.
ആയുർവ്വേദത്തിനൊപ്പം കഥകളിലെയെയും പി കെ വാര്യർ നഞ്ചോട് ചേർത്തിരുന്നു.
അഞ്ഞൂറിൽപരം ഔഷധ മരുന്നുകളെ കണ്ടെത്തി സംരക്ഷിച്ച വ്യക്തിയാണ് പി കെ വാര്യർ.
പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ : ഡോ ബാലചന്ദ്രൻ വാര്യർ, പരേതനായ കെ വിജയൻ വാര്യർ, സുഭദ്ര രാമചന്ദ്രൻ.
ഡോ പി കെ വാര്യരുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ വിയോഗം കൂടിയാണ്. സമാനതകളില്ലാത്ത ഒരു വ്യക്തിയാണ് കാലയവനികളിലേക്ക് മറയുന്നത്