മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസ്. ശിവസേനാ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് നടപടി. രത്‌നഗിരി പോലീസാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് നാരായൺ റാണെ.

കേന്ദ്ര മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

‘ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയി. പ്രസംഗമധ്യേ കൂടെ ഉണ്ടായിരുന്നവരോട് ഉദ്ധവ് വർഷം ചോദിച്ചു. ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിനെ അടിച്ചേനെ.’ എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

മന്ത്രിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാമെന്നും കോടതിയുടെ നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകാമെന്നുമാണ് നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ പറഞ്ഞത്. റാണ രാജ്യസഭാംഗമായതിനാൽ അറസ്റ്റിന് ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here