കോഴിക്കോട് : കോൺഗ്രസ് പ്രവർത്തനത്തിന് ഗ്രൂപ്പിസം യോഗ്യതയും അയോഗ്യതയും അല്ലന്ന് കോഴിക്കോട് നിയുക്ത കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ. ഡി സി സി പ്രസിഡണ്ടിനും അഡ്വ.കെ.പ്രവീൺ കുമാറിനും ഗ്രൂപ്പുണ്ടാകില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ കാരപ്പറമ്പിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രവീൺ.
ജില്ലയിലെ ബഹുജന അടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യം. ആറു മാസം കൊണ്ട് കോൺഗ്രസ്സ് പതാകയും പ്രാദേശിക കമ്മിറ്റികളുമില്ലാത്ത ഒരു സ്ഥലവും ജില്ലയിൽ ഉണ്ടാകില്ല. ഐക്യം, ജനകീയത, അച്ചക്കം ഉറപ്പിക്കും. അച്ചടക്കമില്ലായ്മ വച്ചു പൊറുപ്പിക്കില്ല. വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും. എന്നാൽ തിരിച്ചുവരുന്നവർ വഴി പത്ത് പേർ കൊഴിഞ്ഞു. പോകുന്നവരെ കൊണ്ടുവരില്ല.
തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കുള്ളിൽ മുറവിളികൾ ഉയരുമെങ്കിലും പിന്നീട് കെട്ടടങ്ങും. സോണിയ ഗാന്ധിയുടെ രാഷ്ട്രീയം അംഗീകരിക്കുന്ന ആർക്കും കോൺഗ്രസിൽ പ്രവർത്തിക്കാം. പ്രശ്നങ്ങളിൽ ഇടപെടലുകളുടെ കുറവാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വം കോൺഗ്രസിനെ ശക്തിപ്പെടുത്തും.
മുഖ്യശത്രു വർഗീയതയും സി പി എമ്മുമാണ്. ഇതിനെതിരെ പ്രതിരോധിച്ച് ജനകീയ അടിത്തറ ശക്തമാക്കും. ബിജെപിയും സി പി എമ്മും ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ചരിത്രം പുതുതലമുറ പ്രവർത്തകരിൽ എത്തിക്കും. ഇതിനായി പഠന ക്ലാസുകൾ നടത്തും. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് മൂന്നു വർഷം കൊണ്ട് ആധുനിക സംവിധാനത്തോടെ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സത്യൻ കടിയങ്ങാട്, അഡ്വ.എം.രാജൻ, സി.പി.സലീം, എസ്.കെ.അബൂബക്കർ എന്നിവർ പങ്കെടുത്തു.
അഡ്വ.പി.എം.നിയാസ്, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ.എം.രാജൻ