തിരുവനന്തപുരം : തല്കാലം യു ഡി എഫ് വിടേണ്ടതില്ലെന്ന് ആർ എസ് പി ഉന്നതാധികാര സമിതി തീരുമാനിച്ചു. തിങ്കളാഴ്ച നടക്കുന്ന യു ഡി എഫ് യോഗത്തിൽ പങ്കെടുക്കാനും ആർ എസ് പി തീരുമാനിച്ചു. യോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കളുമായി ആർ എസ് പി ചർച്ച നടത്തും.
കോൺഗ്രസുമായി ഇടഞ്ഞ ആർ എസ് പി മുന്നണി വിടുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഇന്ന് സംസ്ഥാന നിർവ്വാഹക സമിതി വിളിച്ചു ചേർത്തത്. ഷിബു ബേബിജോണാണ് യു ഡി എഫ് വിടണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയർത്തിയത്. മുന്നണിയിൽ അവഗണിക്കപ്പെടുന്നുവെന്നും അതിനാൽ യു ഡി എഫിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ഷിബു നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും, നിലവിൽ മുന്നണി വിടേണ്ടതില്ലെന്നും യോഗം തീരുമാനമെടുക്കുകയായിരുന്നു. മുന്നണി വിട്ടിട്ട് വന്നാൽ ചർച്ചയാവാമെന്ന സി പി എം നിലപാടിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ആർ എസ് പി തീരുമാനം മയപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എൻ കെ പ്രേമചന്ദ്രൻ എം പിയെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കൾ യു ഡി എഫ് വിടണമെന്ന വാദത്തിന് എതിരായിരുന്നു. ആർ എസ് പിയെ എൽ ഡി എഫിൽ എത്തിക്കാനുള്ള ഷിബുവിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി നേരിടുകയാണ്.