കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോഴിക്കോട്ടെ ബീച്ച് ഇന്നു മുതൽ പൊതു ജനങ്ങൾക്ക് തുറക്കും. ഇനി വൈകീട്ട് ബീച്ചിൽ കൂട്ടുകൂടാനുള്ള സന്തോഷത്തിലാണ് ജനങ്ങൾ.
ജില്ലയിലെ കൾച്ചറൽ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളിൽ ഇന്നു മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആയിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളിൽ പോലീസ് ബാരിക്കേഡുകൾ അല്ലെങ്കിൽ കയർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. ബീച്ചിൽ മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല. കോർപ്പറേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിൽ തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നിർബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദർശിപ്പിക്കണം.
മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും കോർപറേഷൻ പിഴ ഈടാക്കുന്നതായിരിക്കും.