തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി. ഈ മാസം 25 മുതലാണ് തിയറ്ററുകൾ തുറക്കുക. അമ്പത് ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് അനുമതി നൽകിയത്. വിവാഹ ചടങ്ങുകളിൽ അമ്പത് പേർക്ക് പങ്കെടുക്കാൻ അനുമതി നൽകാനും കോവിഡ് അവലോകന സമിതി യോഗത്തിൽ തീരുമാനമായി.
ഘട്ടം ഘട്ടമായി സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകൾ. ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ അടുത്ത മാസം ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹോട്ടലുകളിൽ അമ്പത് ശതമാനം പേർക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നൽകിയിരുന്നു. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നൽകി. രണ്ട് ഡോസ് വാക്സിനെടുക്കുക, എ.സികൾ പ്രവർത്തിപ്പിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവർത്തനാനുമതി നൽകിയത്.