തിരുവനന്തപുരം: ശിൽപിയെ വഞ്ചിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇതിനായി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിൽ അപേക്ഷ നൽകും. പാലാ സ്വദേശിയെ വഞ്ചിച്ച കേസിൽ മോൻസണെ കോടതി ഏഴുവരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഈ കാലാവധി കഴിഞ്ഞാൽ തിരുവനന്തപുരം കേസിൽ കസ്റ്റഡി ആവശ്യപ്പെടും.
മുട്ടത്തറ സ്വദേശി ശിൽപി സുരേഷിനെയാണ് മോൻസൺ വഞ്ചിച്ചത്. വിശ്വരൂപമടക്കമുള്ള ആറ് ശിൽപങ്ങൾ നിർമിച്ച് നൽകിയതിെൻറ പ്രതിഫലം 75 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്ന് കാട്ടി സുരേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശിൽപങ്ങൾ വിറ്റ് ഒരു മാസത്തിനകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ടുവർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. സുരേഷ് നിർമിച്ച കുമ്പിൾ തടിയിൽ നിർമിച്ച ശിൽപങ്ങളാണ് പുരാതന ശിൽപങ്ങളാണെന്നും ചന്ദനമരത്തിൽ തീർത്തതാണെന്നും മോൻസൺ പ്രചരിപ്പിച്ചത്.
ചെേമ്പാലയിലും അന്വേഷണം
തിരുവനന്തപുരം: ശബരിമല ചെമ്പോലയിലും അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടില്ല. അന്വേഷണത്തില്‍ തെളിയും. പൊലീസിെൻറ കൊക്കൂൺ സമ്മേളനത്തിൽ ആരൊക്കെ പങ്കെടുത്തെന്നതും അന്വേഷണത്തില്‍ വരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മോന്സണ് മാവുങ്കലിെൻറ ‘പുരാവസ്തു’ക്കൾ പരിശോധിക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡി.ആര്.ഡി.ഒയോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അവയെക്കുറിച്ചും അന്വേഷണം നടക്കും. ഇൗ കേസുകൾക്കു പുറമെ മുളന്തുരുത്തി സ്വദേശി ജോബ് പീറ്ററിന് കാര്‍ വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടിയതിന് പാലാരിവട്ടത്തും ബാങ്കില്‍ വായ്പയുണ്ടായിരുന്ന കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാലു ലക്ഷം തട്ടിയ പരാതിയില്‍ പിറവത്തും 25 കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് 6.27 കോടി തട്ടിയതിൽ പന്തളത്തും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയോട് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനിലും കേസുണ്ട്.
തട്ടിപ്പ് കണ്ടെത്തിയത് പൊലീസാണ്. അയാള്‍ ഇപ്പോഴും അകത്താണ്. അയാളുടെ ഒരു സ്വാധീനവും വിലപ്പോകില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.