കൊച്ചി: എന്ത് അടിസ്ഥാനത്തിലാണ് മോൻസന് പൊലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി . പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോൻസനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. പൊലീസുകാർ ഇയാളുടെ വീട്ടിൽ പോയപ്പോൾ എന്തുകൊണ്ട് ഈ നിയമലംഘനങ്ങൾ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മോൻസന്റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ സംസ്ഥാന പൊലീസിൻറെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോൻസൻറെ മുൻ ഡ്രൈവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
അതേസമയം, ബീനാച്ചി എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ മോൻസന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി ഉടൻ വിധി പറയും. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോൻസൻ ഇടപാടുകൾ നടത്തിയത്. പണം വന്നതും പോയതുമായ വഴികൾ കണ്ടെത്തേണ്ടതുണ്ട്. മോൻസനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. .