കോഴഞ്ചേരി: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ ജില്ലയിലെ നദീതീര വാസികളുടെ ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. 2018 ലെ മഹാപ്രളയവും കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കവുമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. പമ്പാ നദി തീരത്തു റാന്നി മുതൽ താഴേക്ക് വെള്ളം കയറുന്നുണ്ട്. മാമുക്ക്, ചെത്തോങ്കര, ചെട്ടിമുക്ക്, റാന്നി ടൗൺ എന്നിവിടങ്ങളിൽ വെള്ളം കയറി. പെരുന്തേനരുവിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റാന്നി എസ്സി പടി, പുനലൂർ-മൂവാറ്റുപുഴ ഹൈവേ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ശബരിമല വനമേഖലയിൽ മഴ ശക്തമാണെങ്കിലും നിലവിൽ പ്രതിസന്ധിയില്ലെന്ന് ഭരണകൂടം വിലയിരുത്തുന്നു.

ഇടക്കിടെ ചെറുതും വലുതുമായ മഴ പെയ്‌തെങ്കിലും പമ്പയിലെ കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. എന്നാൽ വൈകുന്നേരത്തോടെ അവസ്ഥക്ക് മാറ്റം ഉണ്ടാകുന്നുണ്ട്. റാന്നിയിൽ ഉയർന്ന ജലനിരപ്പ് താഴേക്ക് എത്തുന്നുണ്ട്. ഇത് മൂലം ചെറുകോൽപ്പുഴ റാന്നി റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ അൽപ്പ നേരം തെളിഞ്ഞ അന്തരീക്ഷം ആയിരുന്നെങ്കിലും ഉച്ചയോടെ കാലാവസ്ഥ മാറുകയും തുടർച്ചയായി മഴ പെയ്യുകയും ആയിരുന്നു. പമ്പയിലെ ജലനിരപ്പിൽ ഇന്നലെ ഏറ്റക്കുറച്ചിലിൽ നില കൊണ്ടു. നദീതീരത്തുള്ള പല പ്രദേശങ്ങളിലും വെള്ളം നാശം വിതച്ചു. എന്നാൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളായ ഏഴിക്കാട്, പൂവത്തൂർ, കുന്നം, ഓതറ മാലക്കര എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ സർക്കാർ ക്യാമ്പ് തുറന്നിട്ടുണ്ട്.

റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലയിൽ നിന്നും ഒഴിഞ്ഞ വെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളിൽ തോടുകളിലേക്കും പാടങ്ങളിലേക്കും കയറിയാണ് വീടുകളിലേക്കും എത്തിയത്. നിരവധി പാടശേഖരങ്ങൾ ഈ ഭാഗങ്ങളിൽ നികത്തിയതും
ദുരിതത്തിന് കാരണമായി. അയിരൂർ നീലംപ്ലാവ്, ചെറുകോൽ കുഴിമണ്ണിൽ പടി, ആറന്മുള സത്രം കടവ്, വന്ചിത്ര എന്നീ പ്രദേശങ്ങളിൽ റോഡിലേക്ക് വെള്ളം അൽപ്പം കൂടി കയറിയാൽ ഗതാഗതം തടസപ്പെടും. രാവിലെ കയറിയ വെള്ളം ഉച്ചയോടെ ഇറങ്ങി തുടങ്ങിയ ശേഷമാണ് വീണ്ടും വൈകിട്ടോടെ ഉയർന്നത്. കനത്ത മഴയിലും കാറ്റിലും മുടങ്ങിയ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ പലയിടത്തും കഴിഞ്ഞിട്ടില്ല. ലൈനുകളുടെ മുകളിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റാൻ കാലതാമസം നേരിടുന്നതാണ് പ്രധാന കാരണം. പരാതികളുടെ എണ്ണം കൂടുന്നതിനാൽ എല്ലായിടത്തും എത്താൻ ജീവനക്കാരുടെ അഭാവവും പ്രശ്‌നമാകുന്നുണ്ട്.
 


കാലവർഷ കാറ്റിൽ അയിരൂർ ഗ്രാമപഞ്ചായത്തിൽ വീടുകളും, കാലിത്തൊഴുത്തുകളും തകർന്നു. വെള്ളം കയറിയത് മൂലംപ്രദേശത്തെ മിക്ക കർഷകരുടെയും കൃഷിനശിച്ചു. കിഴക്ക് മഴ പെയ്തതാകാം ഉച്ചക്ക് ശേഷം പെട്ടെന്ന് വെള്ളത്തിന്റെ വരവ് കൂടിയത്. നദീതീരത്തുള്ള പല പ്രദേശങ്ങളിലെയും വീടുകളിലേക്ക് വെള്ളം കയറാൻ ഇത് ഇടയാക്കി. മാരാമൺ പാലത്തിന് സമീപമുള്ള വീടുകൾ പലതും കയറ്റ ഭീഷണിയിലാണ്. കോഴഞ്ചേരി വഞ്ചിത്രക്ക് താഴെ മരുതൂർ കടവിൽ നദീ തീരം ഇടിയുന്നത് ഈ പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണ്.

കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. പേമാരിയെ തുടർന്നുള്ള സാഹചര്യം നേരിടാൻ അടിയന്തിരമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിൽ 97 മില്ലീമീറ്റർ മഴയാണ് ഒരു ദിവസം പെയ്തത്. മഴ തുടരുകയുമാണ്. മഴക്കെടുതി നേരിടാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ എംഎൽഎ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി.

നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാന്നും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്‌കൂളുകളുടെ താക്കോൽ വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കും. ഒരു പഞ്ചായത്തിൽ 2 ക്യാമ്പുകൾ വീതം അടിയന്തിരമായി ആരംഭിക്കും, കൊവിഡ് ബാധിതർക്ക് പ്രത്യേകമായി ക്യാമ്പ് തയ്യാറാക്കും. പഞ്ചായത്ത് ചുമതലയിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം മഴക്കെടുതി നേരിടാൻ രംഗത്തിറങ്ങും. എല്ലാ പഞ്ചായത്തിലും ആംബുലൻസുകളും, ജെസിബികളും സജ്ജമാക്കി വയ്ക്കും.പോലീസ്-വനം-ഫയർ ഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രംഗത്തിറങ്ങണമെന്നും യോഗം തീരുമാനിച്ചു.

വകയാർ ഭാഗത്ത് തോട് കരകവിഞ്ഞ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് എംഎൽഎ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗതാഗത ക്രമീകരണങ്ങൾക്ക് പോലീസ്, ആർടിഒ വിഭാഗങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്നും എം എൽ എ നിർദേശിച്ചു. നിലവിൽ സംഭവിച്ചിട്ടുള്ള വെള്ളപ്പൊക്ക കെടുതികൾ യോഗം പരിശോധിച്ചു. വെള്ളം കയറിയതിനെ തുടർന്ന് കലഞ്ഞൂരിൽ നാലും, കോന്നിയിൽ ഒന്നും കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചിറ്റാറിൽ ശ്രീകൃഷ്ണപുരത്ത് നാലു വീടുകളിൽ വെള്ളം കയറി. മലയാലപ്പുഴ പഞ്ചായത്തിൽ കല്ലാറിന്റെ തീരത്തുള്ള 15 വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വില്ലേജ് ഓഫീസർ യോഗത്തെ അറിയിച്ചു. സീതത്തോട് പഞ്ചായത്തിലും അടിയന്തിരമായി ക്യാമ്പ് ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.

മണ്ഡലത്തിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പല വീടുകളും സംരക്ഷണഭിത്തി തകർത്ത് അപകടാവസ്ഥയിലായിട്ടുണ്ട്. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ, ചെമ്മാനി, ചിറ്റൂർമുക്ക് വാർഡുകളിൽ വീടുകളുടെ സംരക്ഷണഭിത്തികൾ ഇടിഞ്ഞതായും, വെള്ളപ്പൊക്ക സാധ്യത വളരെ ഉയർന്നതായും പ്രാമടം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ യോഗത്തെ അറിയിച്ചു. പൊന്തനാംകുഴി കോളനി നിവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടൽ നടത്തണമെന്ന് എം എൽ എ നിർദേശം നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here