തിരുവനന്തപുരം : കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് മുതിർന്ന നേതാക്കൾക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
സഹകരിക്കേണ്ട എന്ന് തീരുമാനിച്ച നീക്കം.
തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി എം സുധീരനെന്നും താൻ മാത്രം വിചാരിച്ചാൽ സമവായമുണ്ടാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സഹകരിപ്പിക്കുന്നില്ലെന്ന ആക്ഷേപം പുറത്തുപറയുക, സഹകരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുക. ഇങ്ങനെ എല്ലാം വരുമ്പോൾ മടുപ്പുണ്ടാകുമല്ലോ എന്നും അദ്ദേഹം പറയുന്നു.
ഒരു മുൻ പ്രസിഡന്റുമാർ എന്ന നിലയിൽ അവരെ കേൾക്കേണ്ട ചുമതലയുണ്ടെങ്കിലും അതിനുള്ള അവസരം അവർ തരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഗ്രൂപ്പ് നേതൃത്വത്തിനും മുതിർന്ന നേതാക്കൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പാർട്ടിയെ നശിപ്പിച്ചത് ഗ്രൂപ്പുകളാണ്. പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ആശങ്ക ഉള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ മാറ്റങ്ങളെ എതിർക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റിമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എതിർക്കുന്നവർക്ക് തന്നെ മത്സരിച്ച് തോൽപ്പിച്ചാൽ പോരെയെന്നും സുധാകരൻ ചോദിച്ചു. കോൺഗ്രസ് പ്രവർത്തകരിൽ പൂർണവിശ്വാസമുണ്ട്. കെ എസ് ബ്രിഗേഡ് ആരാധകവൃന്ദമാണെന്നും അതു പിരിച്ചുവിടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകും. തെരഞ്ഞെടുപ്പ് നടത്തുന്ന എഐസിസിയാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പുനഃസംഘടനയും അംഗത്വവിതരണവും അതിന്റെ വഴിക്ക് നടക്കും. നിർവാഹക സമിതിയിൽ പുനഃസംഘടനയെ 14 ഡിസിസി പ്രസിഡന്റുമാരും പിന്തുണച്ചു. നിർവാഹക സമിതിയിൽ അഞ്ച് പേർ മാത്രമാണ് പുനഃസംഘടനയോട് എതിർപ്പ് പ്രകടിപ്പിച്ചത്. യൂണിറ്റ് കമ്മിറ്റീൾ മുഖേനെ അംഗത്വവിതരണം നടത്താനും തീരുമാനമായെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.