ന്യൂ ഡൽഹി: മുല്ലപ്പെരിയാർ  കേസിൽ കേരളം സുപ്രീംകോടതിയിൽ മറുപടി നൽകി. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരം. തമിഴ്‌നാട് നിശ്ചയിച്ച റൂൾകർവ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ ജോ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിലാണ് ഈ ആവശ്യം.

അശ്രദ്ധമായി അണക്കെട്ടിൻറെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിൻറെ റൂൾകർവും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവർത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും ഉടൻ സുപ്രീംകോടതിയിൽ മറുപടി സത്യവാംങ്മൂലം സമർപ്പിക്കും. ഈമാസം പതിനൊന്നിനാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളിൽ  ജലനിരപ്പ് ഉയർത്തണോ എന്നത് നവംബർ 11 ന് സുപ്രീംകോടതി പരിശോധിക്കും. മുല്ലപ്പെരിയാർ വിഷയത്തിലെ തർക്കം പരിഹരിക്കുന്നതിൽ മേൽനോട്ട സമിതി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here