കൊച്ചി : മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ കാറപപകടത്തിൽ മരിച്ച സംഭവത്തിൽ ആറുപ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനും ഹോട്ടൽ ജീവനക്കാർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ്ആ ശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമായിരുന്നു ജാമ്യാപേക്ഷയിൽ വിധി പ്രഖ്യാപിച്ചത്. കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.
കാറോടിച്ച റഹ്‌മാനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഹോട്ടലുടമ റോയി വയലാട്ട് ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. തന്നെയും ഹോട്ടൽ ജീവനക്കാരെയും പ്രതികളാക്കിയതിന് പിന്നിൽ പൊലീസിന്റെ തിരക്കഥയാണെന്നും റോയി പറഞ്ഞു. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. തൻ്റെ ഹോട്ടലിൽ വെച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്.. ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമില്ല. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്തെന്നും പൊലീസ് പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.
അതേസമയം സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയെന്നാണ് ജാമ്യഹർജിയെ എതിർത്ത് പൊലീസ് പറഞ്ഞത്. കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞത് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.