ഹരിയാനയിലെ അഗ്രിസ്റ്റാര്‍ട്ടപ്പായ ഡിയെം അഗ്രോയ്ക്കാണ് പൈനാപ്പ്ള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ രണ്ടര ടണ്‍ പൈനാപ്പ്ള്‍ പരീക്ഷണാര്‍ത്ഥം നിസാമുദീന്‍ എക്‌സ്പ്രസില്‍ അയച്ചത്

പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ പൈനാപ്പ്ള്‍ അയക്കും. റോഡു വഴി 5 ദിവസംകൊണ്ടെത്തുന്ന പൈനാപ്പ്ള്‍ ട്രെയിനിലൂടെ 50 മണിക്കൂര്‍ കൊണ്ട് ഡെല്‍ഹിയിലെത്തും


കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റ വാഴക്കുളത്തെ പൈനാപ്പ്ള്‍ കര്‍ഷകര്‍ പരീക്ഷണാര്‍ത്ഥം ഡെല്‍ഹിയ്ക്ക് റെയില്‍ വഴി പൈനാപ്പ്ള്‍ അയച്ചു. ഇന്നലെ (നവംബര്‍ 24 ബുധന്‍) ഡെല്‍ഹിക്കു പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍  ഇതാദ്യമായി റെയില്‍ വഴി പൈനാപ്പ്ള്‍ ഡെല്‍ഹിയ്ക്കയച്ചത്. ഹരിയാനയിലെ ഹിസാറിലുള്ള ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ഡിയെം അഗ്രോ എല്‍എല്‍പി എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഇന്നലെ രണ്ടര ടണ്‍ പൈനാപ്പ്ള്‍ അയച്ചതെന്ന് പൈനാപ്പ്ള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറി പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ റെയില്‍ വഴി കൂടുതല്‍ പൈനാപ്പ്ള്‍ തുടര്‍ച്ചയായി അയക്കാനാണ് തീരുമാനം. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റേയും റെയില്‍വേയുടേയും വലിയ പിന്തുണയോടെയാണ് ഇത് സാധ്യമായതെന്നും ജയിംസ് ജോര്‍ജ് പറഞ്ഞു. ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ വ്യാപാര അന്വേഷണങ്ങളുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും റെയില്‍വേയും ആകര്‍ഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയോടെ കൂടുതല്‍ ഫ്രഷായി മാര്‍ക്കറ്റിലെത്താന്‍ പോകുന്ന ആദ്യ ബാച്ച് പൈനാപ്പ്‌ളിനു ലഭിയ്ക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചരക്കയക്കാനാകുമെന്നാണ് പ്രതീക്ഷ. പൈനാപ്പള്‍ അയക്കുന്നതിന് കിസാന്‍ റെയില്‍ ഉപയോഗപ്പെടുത്തുന്നതിനായി റെയില്‍വേ ഏറെക്കാലമായി തങ്ങളെ ബന്ധപ്പെട്ടു വരികയായിരുന്നെന്നും സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ അതിന് തുടക്കം കുറിയ്ക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പ്രധാനമായും റോഡുമാര്‍ഗമാണ് വാഴക്കുളത്തു നിന്നുള്ള പൈനാപ്പ്ള്‍ ഉത്തരേന്ത്യയിലെത്തുന്നത്. ലോറിയില്‍ 5 ദിവസം കൊണ്ടാണ് ചരക്ക് ഡെല്‍ഹിയിലെത്തുന്നതെങ്കില്‍ ട്രെയിന്‍ വഴി അയച്ചാല്‍ 50 മണിക്കൂര്‍ കൊണ്ട് ഉല്‍പ്പന്നമെത്തിയ്ക്കാം. ഇത് കൂടുതല്‍ ഫ്രഷായ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ സഹായിക്കുമെന്നും വിമാനമാര്‍ഗം അയക്കുന്ന മികച്ച പാക്കിംഗ് ആണ് ട്രെയിന്‍ മാര്‍ഗം അയച്ചപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനില്‍ കയറ്റാനായി വാഴക്കുളത്തെ അസോസിയേഷന്‍ ആസ്ഥാനത്തു നിന്ന് ആദ്യമായി കൊച്ചിയിലേയ്ക്ക് പൈനാപ്പ്ള്‍ അയച്ചതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറിക്കല്‍, ഡയറക്ടര്‍ ബോര്‍ഡംഗം സുനില്‍ ജോര്‍ജ് കോടാമുള്ളില്‍, ജോയിന്റ് സെക്രട്ടറി ജോസുകുട്ടി വി എം വെട്ടിയാങ്കല്‍, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റണി വി പി വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സതേണ്‍ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ ആര്‍., ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ഗണേഷ് വെങ്കിടാചലം, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍ എന്നിവരും പങ്കെടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ ആര്‍കെവിവൈ-റഫ്താര്‍ പദ്ധതിയ്ക്കു കീഴില്‍ ഫണ്ടു ലഭിച്ച സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബിബിന്‍ മാനുവല്‍ മുഖ്യപ്രൊമോട്ടറായ ഡിയെം അഗ്രോ. രാജ്യമെങ്ങമുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍, വിശേഷിച്ചും വാഴക്കുളം പൈനാപ്പ്ള്‍, ഉത്തരേന്ത്യയിലെത്തിച്ച് ഓണ്‍ലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിയെം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 18000 ഹെക്ടറോളം ഭൂമിയിലാണ് പൈനാപ്പ്ള്‍ കൃഷിയുള്ളത്. സംസ്ഥാനത്തെ ശരാശരി വാര്‍ഷിക ഉല്‍പ്പാദനം അഞ്ചര ലക്ഷം ടണ്‍. ഈ മേഖലയിലെ ഏറ്റവും വലിയ കര്‍ഷക സംഘടനകളിലൊന്നാണ് 900-ത്തിലേറെ അംഗങ്ങളുള്ള പൈനാപ്പ്ള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍.

ഫോട്ടോ 1: റെയില്‍ വഴി ആദ്യമായി ഡെല്‍ഹിയ്ക്കയക്കാനായി വാഴക്കുളത്തെ അസോസിയേഷന്‍ ആസ്ഥാനത്തു നിന്ന് കൊച്ചിയിലേയ്ക്ക് പൈനാപ്പ്ള്‍ അയച്ചതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറിക്കല്‍, ഡയറക്ടര്‍ ബോര്‍ഡംഗം സുനില്‍ ജോര്‍ജ് കോടാമുള്ളില്‍, ജോയിന്റ് സെക്രട്ടറി ജോസുകുട്ടി വി എം വെട്ടിയാങ്കല്‍, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റണി വി പി വെട്ടിയാങ്കല്‍ എന്നിവര്‍

ഫോട്ടോ 2: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (നവം 24 ബുധന്‍) റെയില്‍ വഴി ആദ്യമായി ഡെല്‍ഹിയ്ക്ക് പൈനാപ്പ്ള്‍ അയച്ച ചടങ്ങില്‍ സതേണ്‍ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ ആര്‍., ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ഗണേഷ് വെങ്കിടാചലം, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍ എന്നിവര്‍

LEAVE A REPLY

Please enter your comment!
Please enter your name here