കൊല്ലം: രണ്ടര വർഷം മുൻപ് അന്തരിച്ച അധ്യാപികയ്ക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. പുത്തൂർ കാരിക്കൽ ഗവൺമെൻറ് എൽപി സ്‌കൂളിലാണ് രണ്ടര വർഷം മുൻപ് അന്തരിച്ച അധ്യാപികയെ പ്രധാനഅധ്യാപികയായി നിയമിച്ചത്. അഞ്ചാലുംമൂട് ഗവ.സ്‌കൂളിൽ അധ്യാപികയായിരുന്ന ജെ എൽ വൃദ്ധയ്ക്കാണ് മരണത്തിന് ശേഷം നിയമനം നൽകിയത്.
ഒന്നരവർഷമായി പ്രധാന അധ്യാപിക ഇല്ലാത്ത സ്‌കൂൾ ആയിരുന്നു കൊല്ലത്തെ പുത്തൂർ കാരിക്കൽ ഗവൺമെൻറ് എൽ പി സ്‌കൂൾ. അതിനാൽ പുതിയ അധ്യാപികയുടെ നിയമനത്തെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കണ്ടത്. അധ്യാപികയെ വരവേൽക്കാൻ ഒരുക്കം നടക്കുന്നതിനിടെയാണ് നിയോഗിക്കപ്പെട്ട അധ്യാപിക രണ്ടര വർഷം മുൻപ് മരിച്ച വ്യക്തിയാണെന്ന് അറിയുന്നത്.
കൊല്ലം ജില്ലയിലെ പ്രൈമറി സ്‌കൂളുകളിൽ ഒഴിവുള്ള പ്രധാന അധ്യാപികരുടെ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം സംബന്ധിച്ച് ഒക്ടോബർ 27 ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. അധ്യാപികയെ നിയമിച്ചിട്ടും ഒരുമാസത്തോളമായിട്ടും അധ്യാപിക ചാർജ് എടുക്കാത്തതിനാൽ സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക മരിച്ച വിവരം അറിയുന്നത്.
അതേ സമയം സാങ്കേതികമായി സംഭവിച്ച പിഴവാണെന്നും. പട്ടിക ഉടൻ തിരുത്തി സ്‌കൂളിൽ ഉടൻ നിയമനം നടത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.