കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എം എൽ എ കെ വി കുഞ്ഞിരാമനെ പ്രതി ചേർത്തു. 21 ആം പ്രതിയാണ് കുഞ്ഞിരാമൻ. ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ വി കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. കേസിൽ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേർത്തിരിക്കുന്നത്. എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രൻ, മധു, റെജി വർഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാൻഡ് ചെയ്തു. അതേസമയം പാർട്ടിയെ സംശയത്തിലാക്കാനാണ് ശ്രമമെന്ന് കേസിലെ മറ്റൊരു പ്രതിയായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ പറഞ്ഞു. തെളിവുകളില്ലാതെയാണ് സിബിഐ പലരെയും പ്രതി ചേർക്കുന്നതെന്നും മണികണ്ഠൻ കുറ്റപ്പെടുത്തി.
ശനിയാഴ്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുള്ളപ്പോഴാണ് സിബിഐയുടെ നിർണായ നീക്കം. പ്രതികളിൽ ഒരാളായ റെജി വർഗീസാണ് കൊലപാതികൾക്ക് ആയുധങ്ങൾ നൽകിയതെന്നാണ് സിബിഐ കണ്ടെത്തൽ. മറ്റൊരു പ്രതി സുരേന്ദ്രൻ ആണ് ശരത്തിനേയും കൃപേഷിൻറെയും യാത്രാവിവരങ്ങൾ കൊലപാതികളെ അറിയിച്ചതെന്ന് സിബിഐ പറയുന്നു. മറ്റുളളവർ ചേർന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും കണ്ടെത്തി.