പത്തനംതിട്ട : കോവിഡ് മരണം മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ട് ഡീറ്റെയിൽസ് ഉൾപ്പെടെ ലഭ്യമാക്കിയവർക്ക് നാലു ദിവസത്തിനുള്ളിൽ ധനസഹായം വിതരണം ചെയ്യുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സംസ്ഥാന സർക്കാർ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സംസ്ഥാന സർക്കാർ മൂന്നു ലക്ഷം രൂപയും ഇതിനുപുറമേ മാസത്തിൽ 2000 രൂപവീതം 18 വയസുവരെയും അക്കൗണ്ടിൽ ലഭ്യമാക്കും. നിലവിലുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്തൊട്ടാകെ 96 കുട്ടികളാണ് കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടതായി ഉള്ളതെന്നും മന്ത്രി പറഞ്ഞു.