ന്യൂ ഡൽഹി: പശ്ചിമഘട്ടത്തിലെ  പരിസ്ഥിതി ലോല മേഖല കോർ, നോൺ കോർ ആക്കി തരം തിരിക്കുന്നതിൽ വ്യക്തത തേടി കേരളം. എന്തൊക്കെ ഇളവുകളാണ് നോൺ കോർ വിഭാഗത്തിൽ ഉണ്ടാവുക എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

1337 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്തിഥി ലോല മേഖലയിൽ  നിന്ന് ഒഴിവാക്കണമെന്ന നിലപാടിൽ തന്നെയാണ് കേരളം ഉള്ളത്. എന്നാൽ ഇളവുകളുള്ള നോൺകോർ വിഭാഗമാക്കുന്നതിൽ കേന്ദ്രതലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1377 ചതുരശ്ര കിലോമീറ്റർ സ്ഥലം ജനവാസമുള്ളതാണെന്ന് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി ദഡൽബിയിൽ പറഞ്ഞു.

നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്. ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൻറെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത്  9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റർ കൂടി  കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിൻറെ ആവശ്യം.

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നിർമാണപ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും. ഇഎസ്എ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ, താപോർജ്ജ നിലയം, 20,000 ചതുരശ്ര മീറ്റർ വിസതൃതിയുള്ള നിർമ്മാണങ്ങൾ, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക പൂർണ്ണ നിരോധനമുണ്ട്.

നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുക. അതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര സർക്കാരിൻറെ ശ്രമം. ഇഎസ്എ പരിധിയിൽ മാറ്റം വരുത്തുന്നത് തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ 2018ൽ ഉത്തരവിട്ടിരുന്നു, ഇനി ഇതിൽ മാറ്റം വരുത്തണമെങ്കിൽ ട്രൈബ്യൂണലിൻറെ അനുമതി വേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here