തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്വീകരിച്ച നിലപാടുകളായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മദ്യനയത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി സുധീരൻ തുടക്കമിട്ട തർക്കം പിന്നീട് സർക്കാരിന് കീറാമുട്ടിയായെന്നും തന്റെ പുസ്തകത്തിലൂടെ ഹസൻ വ്യക്തമാക്കി.

മദ്യനയത്തിന്റെ പേരിൽ സർക്കാരും പാർട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കമിട്ടത് കെപിസിസി പ്രസിഡന്റായിരുന്ന സുധീരനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ ഭിന്നതകൾ രൂക്ഷമായി. സുധീരൻ യുഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എൽഡിഎഫ് തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ഊർജ്ജം പകരുന്ന നിലപാടാണ് ഭരണപക്ഷ നേതാവിൽ നിന്നുമുണ്ടായതെന്നും ഹസൻ വിമർശിച്ചു.

പാർട്ടി – സർക്കാർ ഏറ്റുമുട്ടൽ രൂക്ഷമായതിന് പിന്നാലെ ഗ്രൂപ്പുകളിൽ നിന്നും ആവശ്യമായ സഹകരണം ലഭ്യമാകാതെ വന്നതോടെയാണ് സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നും യുഡിഎഫ് കൺവീനർ എഴുതിയ ‘ഓർമ്മചെപ്പ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

മക്കൾക്ക് വധഭീഷണിയുണ്ടായി എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നോട് പറഞ്ഞിരുന്നുവെന്ന് ഹസൻ വ്യക്തമാക്കുന്നുണ്ട്. നിയമസഭയിലെ പിയുസി കമ്മിറ്റിയിൽ അംഗമായിരിക്കുമ്പോഴാണ് മക്കളെ വധിക്കുമെന്ന ഊമക്കത്ത് ലഭിച്ച കാര്യം താനുമായി പിണറായി പങ്കുവച്ചത്. പാമോലിൽ കേസിൽ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. പാമൊലിൽ കേസിൽ ചീഫ് സെക്രട്ടറിയോട് പരിശോധിച്ച് നടപടിയെടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി നിർദേശിച്ചതെന്നും ഹസൻ പറയുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ ചാരക്കേസും പാമൊലിൻ കേസും പാർട്ടിയിൽ രൂക്ഷമായി തുടരുന്നതിനിടെ കെ കരുണാകരനെതിരായ ഗ്രൂപ്പ് പോരിൽ പങ്കെടുത്ത നേതാക്കളിൽ ഒരാളാണ് ഹസൻ.

LEAVE A REPLY

Please enter your comment!
Please enter your name here