കൊച്ചി: ഒമിക്രോൺ ജാഗ്രതയിൽ കേരളം. രോഗം സ്ഥിരീകരിച്ച മുപ്പത്തിയൊൻപതുകാരനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത ആറ് പേരുടെ പരിശോധന ഇന്ന് നടക്കും. രോഗ ബാധിതൻ യാത്ര ചെയ്ത ടാക്‌സിയുടെ ഡ്രൈവറും നിരീക്ഷണത്തിലാണ്.
ഡിസംബർ ആറിന് ബ്രിട്ടനിൽ നിന്ന് ഭാര്യയോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃക്കാക്കര സ്വദേശിയ്ക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. അബുദാബി വഴി എത്തിഹാദ് ഇ വൈ 280 വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരിയിലിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ അമ്മയെയും ഭാര്യയെയും ഭാര്യാമാതാവിനെയും സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചു. രോഗിയുടെ കുടുംബത്തിലെ മൂന്നുപേരെയും സുരക്ഷിതമായി ക്വാറന്റൈനിൽ ആക്കിയിട്ടുണ്ടെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.