ബംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൻമേൽ കർണാടക നിയമസഭയിൽ ഇന്ന് ചർച്ച തുടരും. കോൺഗ്രസും ജെഡിഎസും സഭയിൽ ശക്തമായ പ്രതിഷേധം അറിയിക്കും. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.

ബെലഗാവിൽ ക്രൈസ്തവ സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. പ്രതിഷേധങ്ങൾക്കിടയിലും ബില്ല് പാസാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

പ്രതിപക്ഷ ബഹളത്തിനിടെയാണ്, മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദേശിക്കുന്ന ബില്ല് ഇന്നലെ സഭയിൽ അവതരിപ്പിച്ചുത്. കോൺഗ്രസ്, ജെ ഡി എസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. നിയമസഭയിലും നിയമനിർമ്മാണ കൗൺസിലിലും സർക്കാരിന് ഭൂരിപക്ഷമുണ്ട്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്. ഇത് സർക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം എന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നത്.

മുഖ്യമന്ത്രിയുമായി മാരത്തൺ ചർച്ച നടത്തിയിട്ടും പിൻമാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകൾ . മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. സർക്കാർ തീ കൊണ്ട് കളിക്കുകയാണ്. സ്ത്രീകൾ, ദളിതർ, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവർക്ക് എതിരെ അക്രമങ്ങൾ വർധിക്കും എന്ന് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ പീറ്റർ മച്ചാഡോ പറയുന്നു.

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിൻറെ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ നടപടി. എന്നാൽ അധികാരത്തിൽ എത്തിയാൽ നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി പ്രചാരണ വിഷയമാക്കി ഉയർത്തുകയാണ് കോൺഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here