തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന ഭേദഗതികൾ പിൻവലിക്കണമെന്ന് ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് ചെറുന്നിയൂർ ശശി ധരൻ നായരും സെക്രട്ടറി അഡ്വ. എൻ.എസ്. ലാലും ആവശ്യപ്പെട്ടു. നിലവിലെ നിയമത്തിലെ 14ാം വകുപ്പ് പ്രകാരം അഴിമതിക്കാരനെന്ന് കണ്ടെത്തുന്ന പൊതു സേവകനെ തത്‌സ്ഥാനത്തുനിന്നും നീക്കാനുള്ള അധികാരമാണ് ഭേദഗതി മൂലം ഇല്ലാതാക്കുന്നത്. ഭേദഗതി ന്യായികരിക്കാനായി നിയമ മന്ത്രി വിശദീകരിച്ചത് കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പൊതു സേവകന് സ്വാഭാവിക നീതി കിട്ടുന്നില്ലെന്നാണ്. നീണ്ട തെളിവെടുപ്പിനും വാദം കേൾക്കുന്നതിനും അന്വേഷണവേളയിൽ ധാരാളം അവസരം നൽകുന്നു. നേരിട്ടോ വക്കീൽ മുഖേനയോ വാദമുഖങ്ങൾ നിരത്താനും ഇപ്പോൾ തന്നെ അവസരമുണ്ട്. അതിനാൽ സ്വാഭാവിക നീതി നഷ്ടപ്പെടുന്നു എന്ന വാദം നിലനിൽക്കില്ല. എങ്കിലും ലോകായുക്തയുടെ ആദ്യ വിധി തന്നെ അവസാന വിധി എന്നാണ് അക്ഷേപമെങ്കിൽ ഹൈക്കോടതിയിൽ റിട്ടിനൊപ്പം അപ്പീൽ നൽകാനും നിയമ ഭേദഗതി വരുത്തിയാൽ മതിയെന്നും ഫോറം വ്യക്തമാക്കി.