തിരുവനന്തപുരം: സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വി എസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത് ഉപാധികളോടെ. പതിനഞ്ച് ലക്ഷം രൂപ വി എസ് സബ് കോടതിയിൽ കെട്ടിവെക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്റ്റേ അനുവദിച്ചത്. നേരത്തെ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവെക്കേണ്ടെത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി സോളാർ നടത്തിപ്പ് നടത്തിയെന്ന വിഎസ്  ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിരെയാണ് ഉമ്മൻചാണ്ടി മാനനഷ്ട കേസ് നൽകിയത്.

സോളാർ വിവാദം കത്തിനിൽക്കെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ഗുരുതര ആക്ഷേപം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കിയെന്നും ജനങ്ങളെ തട്ടിച്ചുവെന്നുമായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം. 2013 ജൂലൈ ആറിനായിരുന്നു ആരോപണം ഉന്നയിച്ചത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സന്തോഷ് കുമാർ മുഖേന ഉമ്മൻചാണ്ടി  മാനനഷ്ടകേസ് നൽകി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടിരൂപ മാനഷ്ടം ആവശ്യപ്പെട്ട് നോട്ടീയച്ചു.

വി.എസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാൽ ഉമ്മൻചാണ്ടി 2014ൽ തിരുവനന്തപുരം പ്രിൻസിപ്പൽ കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. 10 ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നീക്കം. 2019 സെപ്തംബർ 24ന് ഉമ്മൻചാണ്ടി കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയിരുന്നു. സാക്ഷികളെയും വിസ്തരിച്ചു.  ഒടുവിൽ ഉമ്മൻചാണ്ടിയെ ജനമധ്യത്തിൽ അഴിമതിക്കാരനായി ചിത്രീകരിക്കാൻ വ്യാജ പ്രചാരണം നടത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടി ആവശ്യപ്പെട്ട മുഴുവൻ തുക കൂടാതെ ആറു ശതമാനം പലിശ നൽകാനും പ്രിൻസിപ്പൽ സബ് കോടതി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here