കൊച്ചി: വിവാദ വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തിൽ വീണ്ടും ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  മുന്നിൽ സ്വപ്ന ഹാജരായി. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വപ്‌നയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാതെ മടങ്ങാൻ അനുവദിക്കുകയായിരുന്നു.  അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചർച്ച നടത്തിയ ശേഷമാണ് സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായത്. സ്വപ്നയ്ക്ക് ഒപ്പം സ്വർണക്കടത്ത്  കേസിലെ മറ്റൊരു പ്രതി സരിതും അഭിഭാഷകനെ കണ്ടിരുന്നു.

കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെൻറ് നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം.ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്‌ന മാധ്യമങ്ങൾക്ക്  നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചത്.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇ ഡി, ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവൽ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്

കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.  പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here