തിരുവനന്തപുരം : ഫൊക്കാന കേരളാ കൺവെൻഷന്റെ വേദി ഒരുങ്ങി. കൺവെൻഷൻ വേദിയായ കഴക്കൂട്ടം മാജിക് പ്ലാനറ്റിന് മുൻവശത്ത് കമാനം സ്ഥാപിച്ചതോടെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേത്ത് എത്തിയിരിക്കയാണ്.
26 ന് നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷന്റെ മുന്നോടിയായി, ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിക്കാരായ മാജിക് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കണ്ണുകെട്ടിയുള്ള ബൈക്ക് റൈസിംഗ് നടക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈക്ക് റൈസിംഗ് 25 വെള്ളിയാഴ്ച രാവിലെ 10.30 ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നിന്നും ആരംഭിക്കും. ലോക ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ കണ്ണ് കെട്ടിയുള്ള ബൈക്ക് റൈസിംഗ് നടത്തുന്നത്. പ്രോഗ്രാമിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ ഐ പി എസ് മുഖ്യാതിഥിയാവും. കഴക്കൂട്ടം ഫിലിം ആന്ററ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ് കുട്ടി ആഗസ്റ്റി ഫ്‌ളാഗ് ഓഫ് ചെയ്യും. അസി. പൊലീസ് കമ്മീഷണർ ഹരി സി എസ് ചടങ്ങിൽ പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷം വഹിക്കും. ജന. സെക്രട്ടറി സൈമൺ ആന്റണി, ഇന്റർനാഷണൻ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളി തുടങ്ങി ഫൊക്കാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
ഈ വർഷത്തെ കൺവെൻഷൻ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി സമർപ്പിച്ചിരിക്കുന്നതിനാലാണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മാജിക് ഷോയോടെ സമ്മേളനത്തിന് തുടക്കം കുറിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.