തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 2016 മെയ് മുതൽ 2022 ജനുവരി വരെ ഏകദേശം ആറ് ലക്ഷം പേർക്ക് ദുരിതാശ്വാസ നിധി വഴി ചികിത്സാ സഹായം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1106.44 കോടി രൂപ അതിനായി അനുവദിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021 മെയ് മുതൽ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നൽകിക്കഴിഞ്ഞു. കൊവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞ ആറു വർഷങ്ങളായി സർക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും ചികിത്സാ സഹായം മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. സർക്കാരിനെ വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ നൽകാൻ കൂടുതൽ ആളുകൾക്ക് പ്രചോദനം കൂടിയാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here