തിരുവനന്തപുരം: സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സർക്കാരെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയിൽ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്‌ത‌ത് വനിതയാണ്. വനിതാ സംവിധായകർക്കു ചലച്ചിത്ര നിർമ്മാണത്തിന്‌ സർക്കാർ നൽകുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിർമ്മിച്ചത്. സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സർക്കാർ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളുടെ ഉയർച്ചകളും താഴ്ചകളും മാനവസമൂഹത്തിന്റെ വളർച്ചയും തളർച്ചയും ഒക്കെ പ്രമേയമാക്കിയ വിവിധ ചലച്ചിത്രങ്ങൾ ആണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമയെന്നും  സാമൂഹ്യ പരിവർത്തനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാധ്യമമാണതെന്നും  അദ്ദേഹം പറഞ്ഞു.

തന്റെ സിനിമകളിലൂടെ ഭരണാധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിച്ച ലിസാ ചലാൻ, സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ‘സ്‌പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരത്തിന് ഏറ്റവും അർഹയാണവരെന്നും ലിസയെ  ആദരിക്കുന്നതിലൂടെ സ്‌ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങൾ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here