ന്യൂ ഡൽഹി : ഇന്ധന പാചക വാതക വില വർധനവ് വീണ്ടും പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഇന്ധന വിലവർധനവിൽ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നൽകി. കെ മുരളീധരൻ എം പിയാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ കോൺഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇന്ധന പാചക വാതക വില വർധനവ്  ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും തളളിയിരുന്നു.

ഇന്ധന പാചകവാതക വില വർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ പാർലമെൻറ് സ്തംഭിച്ചിരുന്നു. ചർച്ച വേണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. പാർലമെൻറിന് പുറത്തും പ്രതിഷേധമിരമ്പി. ചർച്ചയാവശ്യപ്പെട്ട് നൽകിയ നോട്ടീസ്  തള്ളിയതോടെ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എം പിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിൽ നടപടികൾ സ്തംഭിച്ചു. അധിർ രഞ്ജൻ ചൗധരിയാണ് ലോക്‌സഭയിൽ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വില വർധനയുണ്ടാകുമെന്ന ആശങ്ക യാഥാർത്ഥ്യമായെന്ന് അധിർ രഞ്ജൻ പറഞ്ഞു. ഡി എം കെ, ടി എം സി, തുടങ്ങിയ കക്ഷികളും പ്രതിഷേധമുയർത്തി. അടിയന്തര പ്രമേയ നോട്ടീസുകൾ സ്പീക്കർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.

ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനവാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികൾ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ  വില ഉയർത്തുന്ന രീതിയാകും കമ്പനികൾ സ്വീകരിക്കുക. അതുകൊണ്ട് വരും ദിവസങ്ങളിലും  വില വർധന പ്രതീക്ഷിക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എണ്ണവില വർധന സർക്കാർ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോൾ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here