കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ദിലീപ് ഹാജരാകണം. കേസിൻറെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ്  അയച്ചത്. നാളെ  ഹാജരാകാനാണ് അന്വേഷണസംഘം ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാൽ മറ്റൊരു ദിവസം നൽകണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവിൽ അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തുകൾക്ക് പിന്നാലെയാണ് കേസിൽ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്.  കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.

അതേസമയം ദിലീപിൻറെ ഫോണിലെ തെളിവുകൾ നീക്കിയ സംഭവത്തിൽ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കർ നിലവിൽ പ്രതിയല്ലെന്നും മൊഴി നൽകാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് നടപടി. അന്വേഷണ സംഘത്തിന് മുന്നിൽ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന  ദീലീപിൻറെ ഹർജി ഹൈക്കോടതി  ചൊവ്വാഴ്ച  പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here