കൊച്ചി: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമനസേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി. പരിശീലനം നൽകിയ ഉദ്യോഗസ്ഥരായ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ  ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ അഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്തു. തീവ്രവാദ സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ടിന്റെ വൊളണ്ടിയർമാർക്ക് അഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയ നടപടി ഗുരുതരസ്വഭാവമുള്ളതാണെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ  ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് അഗ്നിശമനസേനയുടെ പരിശീലനം.   ബുധനാഴ്ച്ച ആലുവയിൽ വെച്ചായിരുന്നു പരിശീലനപരിപാടിയുടെ ഉദ്ഘാടനം. അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് സേനാംഗങ്ങൾ പരിശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ഈ പരിശീലനം. ഇതാണ് വിവദമായത്.

പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടു. വിശദീകരണം ലഭിച്ചതിനു  ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ.

അതെസമയം സംഭവത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകൾ റസിഡൻറ് അസോസിയേഷനുകൾ വിവിധ എൻജിഒകൾ എന്നിവക്ക് പരിശീലനം നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നൽകിയതെന്നും രാഷ്ട്രിയ പാർട്ടികളുടെ വേദിയിൽ വെച്ച് പ്രവർത്തകർക്ക് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here