ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാനും വിപുലമായ അധികാരങ്ങൾ നൽകാനും സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എ എസ് ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. ഡാം അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ ഏല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി കോടതി വ്യക്തമാക്കി.

അണക്കെട്ടിന്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതിയിൽ പറഞ്ഞു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ സാങ്കേതിക വിദഗ്ധർ സമിതിയുടെ ഭാഗമാകും. ഡാം സുരക്ഷ നിയമത്തിന്റെ പരിധിയിലുള്ള മുഴുവൻ അധികാരങ്ങളും പുതിയ അതോറിറ്റി നിലവിൽ വരുന്നതുവരെ സമിതിക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം.

അതോറിറ്റി എത്രയും വേഗം സജ്ജമാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മേൽനോട്ട സമിതി പ്രവർത്തനങ്ങൾ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് മെയ് ഏഴിന് സുപ്രീം കോടതിക്ക് നൽകണം. സമിതിക്ക് മുൻപാകെ പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.

സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും, സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കതിരുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here